ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Sunday, June 14, 2026

ക്രിക്കറ്റും ഫാൻസും

ക്രിക്കറ്റ് ആരാധകരെ fans എന്ന് വിളിക്കുന്നതിന് പകരം crowd എന്ന് വിശേഷിപ്പിക്കുന്ന കമന്റേറ്റർമാരോടും കളിക്കാരോടും മാദ്ധ്യമപ്രവർത്തകരോടുമുള്ള എന്റെ അസ്വസ്ഥത പുതിയ കാര്യമല്ല. 2013-ൽ ഞാൻ ഇതിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. അതിനും മുമ്പും പിമ്പും ഇതിനെക്കുറിച്ച് സൌഹൃദവേദികളിൽ പലരുമായും ചർച്ചചെയ്തിട്ടുമുണ്ട്.

2013-ൽ ഞാൻ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് കഴിഞ്ഞ ആഴ്ച വീണ്ടും ഷെയർ ചെയ്തിരുന്നു. അതിന് പിന്നാലെ ESPN Cricinfo-യിൽ ന്യൂസിലൻഡ് ക്രിക്കറ്റർ Suzie Bates നൽകിയ അഭിമുഖം കാണാൻ ഇടയായി. അതിൽ അവർ ആരാധകരെ വളരെ സ്വാഭാവികമായി crowds എന്ന് വിശേഷിപ്പിച്ച കാര്യം ഞാൻ എഴുതി. ക്രിക്കറ്റിൽ ഈ ശീലം എത്ര ദൃഢമൂലമാണെന്ന് കാണുക!

ഇന്ന് നടന്ന ഇന്ത്യ-പാകിസ്ഥാൻ T20 ലോകകപ്പ് മത്സരത്തിന്റെ ESPN Cricinfo കമന്ററി നോക്കുക. ആറുതവണയാണ് ജോലിയും കൂലിയുമില്ലാത്ത "ജനക്കൂട്ടം" വിഷയമാകുന്നത്. ഒരിക്കൽ ഈ തെമ്മാടിക്കൂട്ടം ഊച്ചാളി (rowdy) കളാവുന്നതായും പ്രസ്താവമുണ്ട്.

കമന്റേറ്റർമാർ: Shashank Kishore and Ashish Pant.
കളിക്കാർ: Deepti Sharma and Harmanpreet Kaur.

എന്റെ പ്രശ്നം വാക്കുകളോടല്ല, അവ ധ്വനിപ്പിക്കുന്ന അർത്ഥത്തോടാണ്. Crowd എന്നത് ഒരു സ്ഥലത്ത് ഒത്തുകൂടിയ ആളുകളെ സൂചിപ്പിക്കുന്ന വാക്കാണ്. Fans എന്നത് സമയം, വികാരം, വിശ്വസ്തത, പണം എന്നിവ നിക്ഷേപിക്കുന്ന ആളുകളെ അംഗീകരിക്കുന്ന വാക്കാണ്. ആദ്യത്തേത് സാന്നിധ്യത്തെ മാത്രം കാണുന്നു; രണ്ടാമത്തേത് ഒരു ബന്ധത്തെ അംഗീകരിക്കുന്നു.

ഇതിനെക്കുറിച്ച് ഞാൻ Cricinfo-യ്ക്ക് പല തവണ എഴുതിയിട്ടുണ്ട്. ഇന്നും എഴുതി. ആരോട് പറയാൻ!

Labels: ,

Saturday, September 28, 2024

ഇതും ജേണലിസം

സുനിത ദേവദാസ് എന്ന ജേണലിസ്റ്റിനെക്കുറിച്ച് ഇടയ്ക്ക് പലരും എഴുതിക്കണ്ടിട്ടുള്ളതല്ലാതെ അവരുടെ വർക്ക് ഞാൻ കണ്ടിട്ടേയില്ല. അതൊരു അപരാധമാണെന്നല്ല. ഒന്നാമതേ ജേണലിസം എന്തല്ല എന്ന ധാരണയുണ്ടെന്നല്ലാതെ അതെന്താണ് എന്നെനിക്കറിയില്ല. അതും അപരാധമല്ല.

ജീവിതം അയത്നലളിതവും ഹൃദയം വേഗനിയന്ത്രിതവുമായിരിക്കുന്ന ഈ അസുലഭകാലഘട്ടത്തിലാണ് "എന്നെയും ഇന്റർവ്യൂവിലെടുത്തു" എന്നൊരു പോസ്റ്റിലൂടെ സുനിത ദേവദാസ് തന്നെ ഇന്റർവ്യൂ ചെയ്ത വീഡിയോ Roby Kurian പോസ്റ്റുചെയ്യുന്നത്. അമ്പതു മിനിറ്റ് ദൈർഘ്യമുള്ള ഇന്റർവ്യൂ മുഴുവൻ കണ്ടതിന്റെ പ്രധാനകാരണം റോബി വളരെ ആസ്വദിച്ചും പലപ്പോഴും അനല്പമായി ആഹ്ലാദിച്ചും ചിലകാര്യങ്ങൾ പറയുന്നു എന്നതുമാത്രമാണ്. ലോകസിനിമയെപ്പറ്റി കാര്യമായി എഴുതുകയും പറയുകയും ചെയ്യുന്ന റോബിയോട് അമ്പതുമിനിറ്റ് സംസാരിച്ചിട്ടും ഗൂഗിൾ ചെയ്താൽ ആർക്കും ഉത്തരം കിട്ടുന്ന "ഷോൺറകൾ ഏതൊക്കെ" എന്ന തരം ചോദ്യങ്ങളാണ് സുനിത ദേവദാസിന് ചോദിക്കാനുണ്ടായിരുന്നത് എന്നത് അതിശയമായിരുന്നു.

ഇനി ഈ വഴിക്കില്ല എന്നു വിചാരിച്ച്, ഹൃദയം വീണ്ടും വേഗനിയന്ത്രിതമാക്കിയിരുന്നപ്പോഴാണ് UK-യിലുള്ള ഒരു ഇൻഫ്ലുവൻസർ സുനിത ദേവദാസിനാൽ ഇന്റർവ്യൂ ചെയ്യപ്പെട്ട കാര്യം (കർമ്മണിപ്രയോഗം തന്നെ ആയിക്കോട്ടെ, എന്തിനു കുറയ്ക്കണം!) Kunjaali Kutty അറിയിക്കുന്നത്. അധികം കേട്ടില്ല, നിർത്തി. സുനിത ദേവദാസിന് സ്വന്തം reputation നിലനിർത്തണമെന്ന് ഒരു ആഗ്രഹവുമില്ലെന്ന് തോന്നുന്നു.

ഒരു ചെറിയ ഉദ്ധരണികൂടെ തരാം. പോസ്റ്റുകളുടെ ആധികാരികത വർദ്ധിപ്പിക്കാൻ ഉദ്ധരണികൾ സഹായിക്കും എന്നാണല്ലോ.
𝑇ℎ𝑒 𝑟𝑜𝑙𝑒 𝑜𝑓 𝑡ℎ𝑒 𝑗𝑜𝑢𝑟𝑛𝑎𝑙𝑖𝑠𝑡 𝑖𝑠 𝑡𝑜 𝑠𝑒𝑒𝑘 𝑡𝑟𝑢𝑡ℎ, 𝑚𝑖𝑛𝑖𝑚𝑖𝑧𝑒 ℎ𝑎𝑟𝑚, 𝑎𝑐𝑡 𝑖𝑛𝑑𝑒𝑝𝑒𝑛𝑑𝑒𝑛𝑡𝑙𝑦, 𝑎𝑛𝑑 𝑏𝑒 𝑎𝑐𝑐𝑜𝑢𝑛𝑡𝑎𝑏𝑙𝑒 𝑎𝑛𝑑 𝑡𝑟𝑎𝑛𝑠𝑝𝑎𝑟𝑒𝑛𝑡.” – 𝑆𝑜𝑐𝑖𝑒𝑡𝑦 𝑜𝑓 𝑃𝑟𝑜𝑓𝑒𝑠𝑠𝑖𝑜𝑛𝑎𝑙 𝐽𝑜𝑢𝑟𝑛𝑎𝑙𝑖𝑠𝑡𝑠 𝐶𝑜𝑑𝑒 𝑜𝑓 𝐸𝑡ℎ𝑖𝑐𝑠

പറഞ്ഞുപറഞ്ഞ് പ്രധാനപ്പെട്ട ഒരു കാര്യം സുനിത ദേവദാസിനോട് പറയാൻ വിട്ടുപോയി: ആർക്കും വലിയ പ്രയോജനമൊന്നുമില്ലാത്ത ചിലകാര്യങ്ങളിൽ അഗാധമായ അവഗാഹമുള്ള ആളാണ് ഞാൻ. ഇന്റർവ്യൂ ചെയ്യണമെങ്കിൽ പറഞ്ഞാൽ മതി. 😜

Labels:

Wednesday, February 09, 2022

മാതൃഭൂമി ശ്ലോകക്കുറിപ്പ്

ഈ ആഴ്ചയിലെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഞാൻ എഴുതിയ ശ്ലോകം സ്റ്റാർട്ടറിനെപ്പറ്റി ഒരു കുറിപ്പുണ്ട്. വായിച്ചാൽ നിന്ദാസ്തുതി അല്ലേ എന്ന് ന്യായമായും സംശയിക്കുമെങ്കിലും 'ആഴ്ചപ്പുതപ്പി'ന്റെയടിയിൽ തലപൂഴ്ത്തിക്കഴിയുന്നവർക്ക് സഹായകമാവുമെങ്കിൽ ആവട്ടെ. ഒന്നുരണ്ട് വിശദീകരണങ്ങൾ:
  1. കാവ്യരചന ഭാവന കൂടുതൽ ആവശ്യമുള്ള ആർക്കിടെക്ട് ജോലിയും ശ്ലോകരചന പ്ലാൻ അനുസരിച്ച് ഭിത്തികെട്ടിപ്പൊക്കുന്ന, യാന്ത്രികമായ, എന്നാൽ പരിശീലനവും കയ്യടക്കവും ആവശ്യവുമുള്ള ജോലിയുമാണെന്ന് ഞാൻ പലേടത്തായി പറഞ്ഞിട്ടുണ്ട്. ഇത് പൂർണ്ണമായും ശരിയല്ലെങ്കിലും ഭിത്തികെട്ടിപ്പൊക്കുന്നതുമാത്രം ചെയ്യുന്നവർക്കുള്ള പരിമിതികൾ ഈ ഉപമയിൽ നിന്നും വ്യക്തമാവേണ്ടതാണ്.
  2. "ശ്ലോകത്തിൽ എഴുതാൻ പഠിപ്പിക്കാം എന്നു കേട്ടാൽ അതെങ്ങനെ പഠിപ്പിക്കും, അതിന് ജന്മനാലുള്ള പ്രതിഭ വേണ്ടേ എന്ന ചോദ്യമുയരാം." ആ ധാരണ തെറ്റാണ്. പരിശീലനം കൊണ്ട് ആർജ്ജിക്കാവുന്ന, മെച്ചപ്പെടുത്താവുന്ന കഴിവാണ് ശ്ലോകരചന. അതുകൊണ്ടാണ് ഇത്തരം കിറ്റുകൾ പ്രയോജനകരമാവുന്നത്.
  3. "പദ്യത്തിന്റെ കസിനായ മറ്റൊരിനം ശ്ലോകം" എന്നത് ആദ്യമായി കേൾക്കുകയാണ്. കൂടുതൽ അറിയാൻ താല്പര്യമുണ്ട്.
  4. ഒരു കാര്യം രാംമോഹൻ പറഞ്ഞത് ശരിയാണ്. 'ണസ്തസ്യടഹ' എന്ന മട്ടിലും ശ്ലോകമെഴുതാം. 'ണസ്തസ്യടഹണസ്തസ്യ' എന്ന് എഴുതിയാൽ അത് വക്ത്രം എന്ന വൃത്തത്തിലാവും. 'ണസ്തസ്യടഹാ ണസ്തസ്യടഹാ' എന്നാണെങ്കിലോ? അതാണ് സുഷമ എന്ന വൃത്തം.
കുറിപ്പിന്റെ പൂർണ്ണരൂപം ഇതാ:

ശ്ലോകത്തിൽ കഴിക്കാൻ പഠിപ്പിക്കും
ശ്ലോകത്തിൽ എഴുതാൻ പഠിപ്പിക്കാം എന്നു കേട്ടാൽ അതെങ്ങനെ പഠിപ്പിക്കും, അതിന് ജന്മനാലുള്ള പ്രതിഭ വേണ്ടേ എന്ന ചോദ്യമുയരാം. അത് കവിത്വഗുണമുള്ള നല്ല ശ്ലോകത്തിന്റെ കാര്യം. പദ്യത്തിന്റെ കസിനായ മറ്റൊരിനം ശ്ലോകമുണ്ടല്ലോ. ഏതെങ്കിലും സംസ്കൃതവൃത്തത്തിൽ 'ണസ്തസ്യടഹ' എന്ന മട്ടിൽ എഴുതിയൊപ്പിക്കാവുന്ന ശ്ലോകം. വാഷിങ്ടണിൽ മൈക്രോസോഫ്റ്റിൽ ജോലിചെയ്യുന്ന സന്തോഷ് പിള്ള എന്ന തിരുവനന്തപുരത്തുകാരൻ കമ്പ്യൂട്ടർ എഞ്ചിനീയറാണ് ശ്ലോകരചനയ്ക്കുള്ള ഈ സ്റ്റാർട്ടർ കിറ്റ് ഉണ്ടാക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരി 29-ന് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ സന്തോഷ് ഈ കിറ്റിലേയ്ക്കുള്ള വാതിൽ തുറന്നു. മൈക്രോസോഫ്റ്റുകാരനായതുകൊണ്ട് മൈക്രോസോഫ്റ്റിന്റെ ക്ളൌഡ് സ്റ്റോറേജ് സേവനമായ വൺ ഡ്രൈവിലാണ് ഈ കിറ്റ് പാർക്കു ചെയ്തിരിക്കുന്നത്: https://tinyurl.com/slokamstarter. സംഗതി വെറും അഞ്ചുപേജേയുള്ളൂ. അടിസ്ഥാനകാര്യങ്ങൾ, വൃത്തപരിചയം, സൂത്രപ്പണികൾ, പ്രായോഗികപരിശീലനം എന്നിങ്ങനെ ലളിതസുന്ദരമായ പടവുകളിലൂടെ ശ്ലോകനിർമ്മാണത്തിലേയ്ക്ക് കടക്കാം. കവിത്വമുള്ളവർക്ക് ചില്ലറ പ്രതിഭ കൈയിൽനിന്നിടുകയുമാവാം. 'ഗദ്യന്തര'മില്ലാതെ കവികളായവരുള്ള ഇക്കാലത്ത് ഗദ്യകവികളും ഇതൊന്ന് പഠിക്കുന്നത് നന്ന്.

Labels: ,

Tuesday, February 24, 2009

ക്വിസ് മത്സരങ്ങളുടെ ഭാവി

പൊതുവിജ്ഞാനത്തിലെ പ്രാവീണ്യം നിര്‍ണ്ണയിക്കുന്ന ക്വിസ് മത്സരങ്ങള്‍ മുന്‍‍കാലങ്ങളിലെ സ്ഥിരം വിനോദോപാധിയായിരുന്നു. പരിഷ്കാരങ്ങള്‍ക്കൊപ്പം സഞ്ചരിക്കായ്കയാല്‍ സാധാരണക്കാര്‍ക്കു് ആസ്വാദിക്കാവുന്ന പരിപാടി എന്ന നിലയില്‍ ക്വിസിന്‍റെ ഭാവി ശോഭനമല്ല. മലയാളം റ്റിവി-യില്‍ ഇനിയും ബാക്കിയുള്ള ഇത്തരം ചോദ്യോത്തര കലയെ ചോദ്യങ്ങള്‍ ഏറ്റവും അരസികമായി ചോദിക്കുന്ന ഇന്നത്തെ ക്വിസ് മാസ്റ്റര്‍മാര്‍ തുരത്തിയോടിക്കുന്ന കാലം വിദൂരവുമല്ല. ഒരു കാലത്തു് വളരെ ജനപ്രിയമായിരുന്ന Twenty Questions-നെ അശ്വമേധത്തിലൂടെ നിരപ്പാക്കിയ കഥ ആരും മറന്നിട്ടുണ്ടാവില്ല.

ഇക്കാര്യത്തില്‍ അമൃത റ്റിവിയില്‍ ജൂനിയര്‍ ജീനിയസ് എന്ന പരിപാടിയിലെ ക്വിസ് നടത്തിപ്പുകാരിയായ രേഖാ മേനോനും ചെറുതല്ലാത്തൊരു പങ്കു വഹിക്കുന്നുണ്ടു്.

(രേഖാ മേനോനെപ്പറ്റിയുള്ള എന്‍റെ അഭിപ്രായം ഏഷ്യാനെറ്റില്‍ പ്രക്ഷേപണം ചെയ്ത ഫാമിലി റ്റെലി ക്വിസ് എന്ന പരിപാടി കണ്ടിട്ടു് പറയുന്നതല്ല. ഫാമിലി റ്റെലി ക്വിസിന്‍റെ ഒരു ഭാഗം പോലും ഞാന്‍ കണ്ടിട്ടില്ല. ഇതു് അമൃത റ്റിവിയിലെ ജൂനിയര്‍ ജീനിയസ് എന്ന പരിപാടിയെ മാത്രം അവലംബിച്ചുള്ളതാണു്.)

ജൂനിയര്‍ ജീനിയസ് പരിപാടിയിലെ രേഖയുടെ ചോദ്യങ്ങള്‍ കാണുമ്പോള്‍ ആദ്യം മനസ്സിലെത്തുന്നതു് എബ്രഹാം ജോസഫും ഡോ. സി. ആര്‍. സോമനും ജെം മാത്യുവും മറ്റും പ്രസിദ്ധമാക്കിയ പഴയകാല മലയാള ക്വിസ് മത്സരങ്ങളാണു്. പൊതുവിജ്ഞാനം ആവശ്യത്തിലേറെ വിളമ്പുന്ന ഈ രീതി “കഴിഞ്ഞ തലമുറയുടെ” മുഖമുദ്രയായിരുന്നു. നിര്‍ഭാഗ്യമെന്നു പറയട്ടെ, റീയാലിറ്റി ഷോകള്‍ക്കിടയില്‍ ജനിച്ചു് അതിനിടയില്‍ത്തന്നെ വളരുന്ന ഇന്നത്തെ തലമുറയ്ക്കു് ഈ രീതി യോജിക്കില്ല. എന്‍റര്‍റ്റെയ്ന്മെന്‍റ് വാല്യു ഇല്ലാതെ ‘വെറുതേ’ പൊതുവിജ്ഞാനം മാത്രം വളര്‍ത്താന്‍ ഉപകരിക്കുന്ന ചോദ്യോത്തര പരിപാടിയില്‍ പങ്കെടുക്കാന്‍ പോയിട്ടു് പ്രേക്ഷകരായിരിക്കാന്‍ പോലും ആളെക്കിട്ടാന്‍ വിഷമമായിരിക്കും.

ഈയവസരത്തില്‍, ജൂനിയര്‍ ജീനിയസ് എന്ന പരിപാടിയുടെ ഒരു ചെറിയ ഭാഗമായാണെങ്കിലും ക്വിസ് പരിപാടി അവതരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ആദ്യം നോക്കേണ്ടതു് കണ്ടും പഴകിയും ശീലിച്ചു മടുത്ത ഒരു കലയെ പുതിയൊരു തലത്തിലേയ്ക്കുയര്‍ത്താന്‍ ശ്രമിക്കുകയാണു്. എന്നാലിന്നോ? രേഖാ മേനോന്‍ ചോദ്യങ്ങളുമായി വരുമ്പോള്‍ ചാനല്‍ മാറ്റാനുള്ള സമയമായി എന്നു് ബയോളജികല്‍ ക്ലോക് പറഞ്ഞു തുടങ്ങിയിരിക്കുന്നു.

രേഖാ മേനോന്‍ കഴിവുകളുള്ള ആളാണെന്നു് ഏഷ്യാനെറ്റ് സാക്ഷ്യപ്പെടുത്തുന്നതു് വെറുതേയാവില്ല. എന്നാല്‍ ആ കഴിവുകളെല്ലാം തന്‍റെ ചോദ്യരീതിയില്‍ ഉള്‍പ്പെടുത്തുന്നുണ്ടോ എന്നു് സംശയമാണു്.
A multi faceted personality, Rekha Menon is a noted TV presenter, and the research and anchor for the famous Family Tele Quiz on Asianet for the last eight years. Knowledgeable, witty, and extremely challenging, she is a wizard of a quiz master, who can make you clutch the edges of your seat as you sweat it out to nail biting finishes in the most exciting contests.
ക്വിസ് മത്സരങ്ങള്‍ കുറേക്കൂടി ആകര്‍ഷകവും ജനകീയവുമാക്കാന്‍ എന്താണു് വഴി? ഉമേഷിന്‍റെ ബുദ്ധിപരീക്ഷ എന്ന ബ്ലോഗ് വായിക്കാറില്ലേ? ബുദ്ധിപരീക്ഷയില്‍ താല്പര്യമില്ലാത്തവര്‍ പോലും വായിച്ചുരസിക്കുന്ന രീതിയിലാണു് ഉമേഷ് ചോദ്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നതു്. ആ വഴി പിന്തുടര്‍ന്നു് കാണികള്‍ക്കു് ചോദ്യത്തിലും ഉത്തരത്തിലും താല്പര്യമില്ലെങ്കില്‍ കൂടി ചോദിക്കുന്ന രീതിയില്‍ താല്പര്യമുണ്ടാക്കിയെടുക്കുക. ചോദ്യങ്ങളില്‍ കുസൃതി ഒളിപ്പിക്കുക. ഉത്തരങ്ങളില്‍ ആകാംക്ഷ നിറയ്ക്കുക. ഇത്രയൊന്നും സാധിച്ചില്ലെങ്കില്‍ പൂര്‍ണ്ണമായും പൊതുവിജ്ഞാനം എന്ന രീതിയില്‍ നിന്നും നല്ലൊരു ക്വിസ് ചോദ്യമായി രൂപമാറ്റം വരുത്തുക. ഒരു ഉദാഹരണം നോക്കാം:
What company in the USA manufactures the canned meat SPAM?
ഈ ചോദ്യം കേട്ടാല്‍ എത്ര പേര്‍ ഇതിന്‍റെ ഉത്തരം കണ്ടുപിടിക്കാന്‍ ശ്രമിക്കും? ഇനി ഇങ്ങനെയാണെങ്കിലോ?
Hormel Foods Corporation, owns a famous brand of canned meat, which has now acquired more unfortunate connotations in the Information Technology world. What is the brand name?
ഏഷ്യാനെറ്റിന്‍റെ ഭാഷയില്‍ത്തന്നെ പറഞ്ഞാല്‍ ക്വിസ് മത്സരങ്ങള്‍ കാണികളേയും ഉദ്വേഗത്തിന്‍റെ മുള്‍മുനയില്‍ നിറുത്തണം. നഖം കടിക്കല്‍ ഉപേക്ഷിച്ചിട്ടു് ഇരുപത്തഞ്ചു വര്‍ഷമെങ്കിലുമായെങ്കിലും ഇന്നത്തെ രീതിയിലുള്ള ചോദ്യോത്തര പരിപാടി മാറിയാല്‍ വീണ്ടും ഈ ദുശ്ശീലം തുടങ്ങുവാന്‍ എനിക്കു് മടിയില്ല. രേഖാ മേനോന്‍ കേള്‍ക്കുന്നുണ്ടോ?

Labels: ,

Thursday, December 25, 2008

വിക്കിപ്പീഡിയയുടെ ആധികാരികത

മലയാളം വിക്കിപ്പീഡിയയില്‍ റബറിന്‍റെ സ്ഥിതിവിവരക്കണക്കുകള്‍ ഉള്‍പ്പെടുത്താതിരിക്കുന്നതെന്തുകൊണ്ടു് എന്നു വിവരിക്കുന്ന പോസ്റ്റിനു കമന്‍റായി ഞാന്‍ എന്ന ബ്ലോഗര്‍ ഇങ്ങനെ പറയുന്നു:

വിക്കിപ്പീഡിയയിലെ ആര്‍ട്ടിക്കിളുകള്‍ ഒരു കാരണവ[ശാ]ലും തൊടരുത് എന്നാണ് എന്റെ അടുത്ത് ഗൈഡ് പറഞ്ഞിട്ടുള്ളത് (പൊതുവെ അദ്ധ്യാപകര്‍ അതിന് അനുകൂലമായി പറയുന്നത് ഞാന്‍ കണ്ടിട്ടില്ല). വിക്കിപ്പീഡിയയുടെ വിലയിടിച്ചു കാണിക്കുകയല്ല ഞാന്‍. പിഎച്ച്‌ഡി മുതലായ ഗവേഷണ സംബന്ധിയായ കാര്യങ്ങള്‍ക്ക് വിക്കി കണ്ടന്റ് സാധാരണ ഗതിയില്‍ ആള്‍ക്കാര്‍ ഉപയോഗിക്കാറില്ല.
എത്ര സത്യം! ഇതു് പല യൂണിവേഴ്സിറ്റികളുടേയും പ്രഖ്യാപിതമോ അപ്രഖ്യാപിതമോ ആയ നയമാണിതു്. എന്തുമേതും തന്നിഷ്ടം പോലെ എഴുതിപ്പിടിപ്പിക്കാമെന്നു് ആള്‍ക്കാര്‍ ധരിച്ചു വച്ചിരിക്കുന്ന വിക്കിപ്പീഡിയയാണോ, അതോ റെഫറന്‍സിനു് അവസാനവാക്കെന്നു് കരുതപ്പെടുന്ന എന്‍സൈക്ലോപീഡിയ ബ്രിറ്റാനിക്കയാണോ കൂടുതല്‍ കൃത്യമായതു് എന്ന വിഷയത്തില്‍ നേച്ചര്‍ മാഗസിന്‍ നടത്തിയ പഠനത്തില്‍, കൃത്യതയുടെയും വിശ്വാസ്യതയുടെയും കാര്യത്തില്‍ ഈ രണ്ടു് എന്‍സൈക്ലോപീഡിയകളും ഒരുപോലെയാണെന്നു് കണ്ടെത്തുകയുണ്ടായെന്നു് മുമ്പൊരു പോസ്റ്റില്‍ ഞാന്‍ സൂചിപ്പിച്ചിരുന്നു. പലപ്പോഴും ‘വിക്കിപ്പീഡിയയ്ക്കെന്താണു് കുഴപ്പം?’ എന്നു ചോദിക്കാന്‍ തോന്നുമെങ്കിലും മുകളില്‍ സൂചിപ്പിച്ച പോസ്റ്റു് ‘എന്താണു കുഴപ്പം’ എന്ന ചോദ്യത്തിനു് തൃപ്തികരമാം വിധം ഉത്തരം നല്‍കുന്നതാണു്. മലയാളം വിക്കിപ്രവര്‍ത്തകരെപ്പോലെ ഗുണനിയന്ത്രണ നിഷ്കര്‍ഷ മറ്റുഭാഷാ വിക്കികളുടെ പരിപാലകര്‍‍ പാലിക്കും എന്നതിനു് യാതൊരുറപ്പുമില്ല. (മലയാളം വിക്കി കുറ്റമറ്റതാണെന്നോ അല്ലെന്നോ പറയാന്‍ പരിചയക്കുറവു മൂലം എനിക്കാവുന്നില്ല. ഞാന്‍ വായിച്ചിട്ടുള്ള മിക്ക മലയാളം വിക്കി ലേഖനങ്ങളും ഉന്നതനിലവാരം പുലര്‍ത്തുന്നവയാണു്.)

അക്കാദമിക് പേപ്പറുകളില്‍ വിക്കിപ്പീഡിയ ലേഖനങ്ങള്‍ ഉദ്ധരിക്കുന്നതു് യൂണിവേഴ്സിറ്റി ചട്ടങ്ങള്‍ക്കു് വിരുദ്ധമാണെങ്കിലും കൃത്യമായ റെഫറന്‍സ് ഉള്‍പ്പെടുത്തി തയ്യാറാക്കിയിരിക്കുന്ന വിക്കിപ്പീഡിയ ലേഖനങ്ങളിലെ ആശയങ്ങള്‍ അക്കാദമിക് പേപ്പറുകളില്‍ ഞാന്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടു്.

ഒരു ഉദാഹരണം പറയാം. അക്കൌണ്ടിംഗ് വിഷയത്തിന്‍റെ ആമുഖമായി ബാലന്‍സ് ഷീറ്റ്, ഇന്‍‍കം സ്റ്റേയ്റ്റ്മെന്‍റ്, ക്യാഷ്ഫ്ലോ സ്റ്റേയ്റ്റ്മെന്‍റ്, തുടങ്ങിയ എന്താണു് എന്നു് വിശദീകരിക്കുന്ന ഒരു പേപ്പര്‍ എഴുതേണ്ടിവന്നു. ഇന്‍കം സ്റ്റേയ്റ്റ്മെന്‍റ് എന്നു് വിക്കിയില്‍ തിരഞ്ഞാല്‍ ഈ പേയ്ജ് ആണു് നമുക്കു് ലഭിക്കുക. പേപ്പറില്‍ ഉപയോഗിക്കാന്‍ പറ്റിയ വാചകമാണിതു്:
The Income statement must indicate how revenue is transformed into net income. The purpose of the income statement is to show managers and investors whether the company made or lost money during the period being reported.
എന്നാല്‍ ഇതു് വിക്കിപ്പീഡിയയില്‍ നിന്നും എടുത്തതാണെന്നു് പറഞ്ഞു് പേപ്പറില്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. എന്നാല്‍ ഈ ലേഖനത്തിന്‍റെ റെഫറന്‍സ് സെക്ഷനില്‍,
Harry I. Wolk, James L. Dodd, Michael G. Tearney. Accounting Theory: Conceptual Issues in a Political and Economic Environment (2004). ISBN 0324186231.
എന്ന പുസ്തകത്തെ പരാമര്‍ശിച്ചിരിക്കുന്നതു് ശ്രദ്ധിക്കുക. അധികം തിരക്കില്ലാത്ത വിദ്യാര്‍ത്ഥിയാണെങ്കില്‍ ഈ പുസ്തകം വായിച്ചു നോക്കാം. അല്ലെങ്കിലോ, ഈ പുസ്തകത്തിന്‍റെ ISBN നമ്പര്‍ 0324186231 ഉപയോഗിച്ചു് ആമസോണില്‍ സേര്‍ചു ചെയ്യുക. നമുക്കു് ഈ ലിങ്ക് ലഭിക്കും. ഇനി, ആമസോണിന്‍റെ Look Inside ഫീച്ചര്‍ ഉപയോഗിച്ചു് പുസ്തകത്തിന്‍റെ റ്റേയ്ബിള്‍ ഓഫ് കണ്ടന്‍റ്സില്‍ നിന്നും ഇന്‍‍കം സ്റ്റേയ്റ്റ്മെന്‍റ് എന്ന ചാപ്റ്റര്‍ പേയ്ജ് 381-ല്‍ ആണു് ആരംഭിക്കുന്നതു് എന്നു് മനസ്സിലാക്കാം. മുകളില്‍ സൂചിപ്പിച്ച വാചകം
ഇന്‍‍കം സ്റ്റേയ്റ്റ്മെന്‍റിന്‍റെ നിര്‍വ്വചനത്തിന്‍റെ കൂട്ടത്തില്‍ വരുന്നതാകയാല്‍, അതു് മിക്കവാറും പേയ്ജ് 382-ല്‍ ആണെന്നു് ഏകദേശം കൃത്യമായിത്തന്നെ ഊഹിക്കാം! ഇത്രയുമായാല്‍, വിക്കിപ്പീഡിയയില്‍ നിന്നും നിങ്ങള്‍ അടിച്ചുമാറ്റിയ വാചകം Wolk, Dodd, Tearney എന്നിവരുടെ Accounting Theory: Conceptual Issues in a Political and Economic Environment (2004) എന്ന പുസ്തകത്തിലെ മുന്നൂറ്റി എണ്‍പത്തിരണ്ടാം പേയ്ജിലാണെന്നു് നിങ്ങള്‍ക്കു് ഏതു പേപ്പറിലും വച്ചു കാച്ചാവുന്നതേയുള്ളൂ.

യൂണിവേഴ്സിറ്റി/അക്കാദമിക് ചട്ടങ്ങള്‍ ലംഘിക്കാതെ വിക്കിപ്പീഡിയ റെഫറന്‍സായി ഉപയോഗിക്കണമെങ്കില്‍, പക്ഷേ, ലേഖനങ്ങള്‍ വിശ്വസ്തവും ആധികാരികവുമായ റെഫറന്‍സ് നല്‍കി തയ്യാറാക്കിയതാവണം. മൈക്രോസോഫ്റ്റും മനോരമയും ചേര്‍ന്നു് മലയാളം വിക്കി ഹൈജാക് ചെയ്യുന്നു എന്നു പറയുന്നവരുണ്ടെങ്കില്‍, അവര്‍ മനസ്സിലാക്കാന്‍ കൂട്ടാക്കാത്തതും ഇതുതന്നെ.

താന്‍ സ്വന്തമായ റിസേര്‍ചിലൂടെ കണ്ടെത്തിയ വസ്തുതകള്‍ക്കു് ആധികാരികത വരുത്താന്‍ എന്താണു വഴി? Peer review സം‌വിധാനം നിലവിലുള്ള ഏതെങ്കിലും പ്രസിദ്ധീകരണത്തില്‍ ഉള്‍പ്പെടുത്തുകയാണു് ഏറ്റവും എളുപ്പ വഴി. റബര്‍ സംബന്ധിയായ പുതിയ അറിവുകളും സ്ഥിതിവിവരക്കണക്കുകളും പ്രസിദ്ധപ്പെടുത്താന്‍ ഇന്ത്യ റബര്‍ ജേണല്‍, The India Market Journal, യൂറോപ്യന്‍ റബര്‍ ജേണല്‍ എന്നിവ ഉപയോഗപ്പെടുത്താവുന്നതാണു്. തന്‍റെ കണ്ടുപിടുത്തങ്ങള്‍ ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കും മറ്റും ഉപയോഗപ്രദമായി വരണമെന്നുണ്ടെങ്കില്‍ ചന്ദ്രശേഖരന്‍ നായര്‍ ഗൂഢാലോചനാസിദ്ധാന്തങ്ങള്‍ക്കു പിറകേ വച്ചുപിടിക്കാതെ ഈവഴി വല്ലതും സ്വീകരിക്കുകയാവും ഉത്തമം.

Labels: , ,

Monday, February 11, 2008

അവസാനത്തിന്‍റെ ആരംഭം

ബ്ലോഗ് എന്ന മാധ്യമത്തെപ്പറ്റിയും അതിന്‍റെ സാധ്യതകളെപ്പറ്റിയും അവഗാഹമില്ലാതെ, താന്‍ എഴുതിവിട്ട ലേഖനങ്ങളോടുള്ള വായനസമൂഹത്തിന്‍റെ പ്രതികരണം തനിക്കെതിരേയുള്ള ഗൂഢാലോചനയാണെന്നുള്ള എം. കെ. ഹരികുമാറിന്‍റെ വികലവീക്ഷണം അച്ചടിമഷി പുരളാന്‍ അനുവദിച്ച കലാകൌമുദി ശക്തമായ പ്രതിഷേധമര്‍ഹിക്കുന്നു. റ്റി. പി. വിനോദ് (ലാപുട), കുഴൂര്‍ വിത്സന്‍ തുടങ്ങിയ വ്യക്തികള്‍ക്കെതിരേ നടത്തിയ പരാമര്‍ശങ്ങള്‍ പക്വതയില്ലാത്ത മാധ്യമപ്രവര്‍ത്തനത്തിന്‍റെ ഉദാഹരണങ്ങളാണ്.

കലാകൌമുദിയോടും ഹരികുമാറിനോടുമുള്ള പ്രതിഷേധവും അമര്‍ഷവും ഞാന്‍ രേഖപ്പെടുത്തുന്നു.

അച്ചടിമാധ്യമങ്ങളുടെ വിശ്വാസ്യതയെപ്പറ്റിയുള്ള സംശയങ്ങള്‍ ശക്തമാക്കുന്ന ഇത്തരം പ്രവണതകള്‍വഴി വലിയൊരു വായനക്കൂട്ടത്തെ നഷ്ടപ്പെടുത്തുന്നത് കലാകൌമുദി തിരിച്ചറിയുമെന്നും അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാപരവുമായ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചതിന് വായനക്കാരോടും, ലാപുട, വിത്സന്‍, ആദിയായവരോടും പരസ്യമായി മാപ്പപേക്ഷിക്കാന്‍ അവര്‍ക്ക് ബുദ്ധിയുദിക്കുമെന്നും ഞാന്‍ പ്രത്യാശിക്കുന്നു.

Labels: ,

Tuesday, September 18, 2007

ബോംബേ വിളിക്കുന്നു


രംഗം ഒന്ന്

‘സാര്‍, ഇന്ത്യയിലേയ്ക്ക് ഫോണ്‍ വിളിക്കാറുണ്ടോ?’ ഫോണെടുത്തപ്പോള്‍ അങ്ങേത്തലയ്ക്കല്‍ നിന്നും തമിഴ് ചുവയുള്ള ഇംഗ്ലീഷിലുള്ള ചോദ്യം.
‘അതെന്ത് ചോദ്യമാണ്? പിന്നില്ലാതേ!’ ഞാന്‍ പ്രതിവചിച്ചു.

നാട്ടിലേയ്ക്കുള്ള ഫോണ്‍ വിളി ഇവിടെ വലിയൊരു ബിസിനസ്സാണ്. ചെലവു കുറഞ്ഞതും നിലവാരം കൂടിയതും എന്ന ലേബലോടെ പുതിയപുതിയ ഫോണ്‍ സര്‍വീസുകളുടെ പ്രതിനിധികളില്‍ നിന്നുള്ള മാര്‍ക്കറ്റിംഗ് കോളുകള്‍ സര്‍വ്വസാധാരണം.

ഇത്തവണ ഇന്ത്യക്കാരനാണ് വിളിക്കുന്നത് എന്നതിനാല്‍, സാധാരണ ചെയ്യാറുള്ളതുപോലെ ഒന്നും തിരിച്ചു പറയാതെ, ഉടന്‍ ഫോണ്‍ വയ്ക്കാന്‍ തോന്നിയില്ല. സംസാരത്തില്‍ ചെറിയൊരു ഡ്രാഗ് ഉള്ളതിനാല്‍ നാട്ടില്‍ നിന്നാണ് വിളിയെന്ന് വ്യക്തം. രാത്രി പകലാക്കി അധ്വാനം ചെയ്യുന്ന സ്വന്തം രാജ്യക്കാരനോട് അല്പം മാന്യതയാവുന്നതില്‍ തെറ്റില്ലല്ലോ.

‘സാര്‍, എന്‍റെ പേര് സ്മിത്ത്. ഫോണ്‍ ചെയ്യാന്‍ നമ്മുടെ സര്‍വ്വീസ് ഉപയോഗിക്കൂ! ഇതിന് വില കുറവാണെന്ന് മാത്രമല്ല, നല്ല ക്വാളിറ്റിയുമുണ്ട്.’
‘സ്മിത്തോ? നിങ്ങള്‍ പേരുമാറ്റിയോ?’ സ്മിത്ത് എന്ന പേരില്‍ ഒരു തമിഴന്‍ ഉണ്ടാവാന്‍ സാധ്യതയില്ലെന്ന ധൈര്യത്തിലാണു ഞാന്‍.
‘ഇല്ലല്ലോ. എന്‍റെ പേര് സ്മിത്ത് എന്നാണ്. ഞാന്‍ ന്യൂജേര്‍സിയില്‍ നിന്നാണ് വിളിക്കുന്നത്.’

ഒരുവിധത്തില്‍ ആ കോള്‍ അവസാനിപ്പിച്ചു. ഇതൊക്കെ മനസ്സിലാവുന്നവരുടെ അടുത്തെങ്കിലും മദ്രാസില്‍ നിന്നോ മറ്റോ വിളിക്കുന്ന അറുമുഖത്തിന് ന്യൂജേഴ്സിയിലെ സ്മിത്താവാതിരുന്നുകൂടേ എന്ന് മനസ്സിലോര്‍ത്തു.

രംഗം രണ്ട്

‘സാര്‍, ഇന്ത്യയിലേയ്ക്ക് വിളിക്കാന്‍ ഇതാ ഏറ്റവും ചെലവു കുറഞ്ഞ മാര്‍ഗ്ഗം,’ ചുറു ചുറുക്കുള്ള നല്ല ഇംഗ്ലീഷില്‍ വടക്കേ ഇന്ത്യക്കാരി മൊഴിയുന്നു.
‘നീയാര്, കാത്‍ലീനോ, ജെനിഫറോ?’ അല്പം പരിഹാസം ചേര്‍ത്ത് ഞാന്‍ ചോദിച്ചു.
‘അല്ല സര്‍, ഞാന്‍ ഹീന, ബോംബേയില്‍ നിന്ന് വിളിക്കുന്നു...’

കാര്യങ്ങള്‍ പുരോഗമിക്കുന്നു എന്നത് സന്തോഷജനകം തന്നെ. താന്‍ അമേരിക്കന്‍ ഐക്യനാടുകളിലെവിടെയോ ഇരിക്കുന്ന ജെനിഫറാണെന്ന് അവള്‍ കള്ളം പറയുന്നില്ലല്ലോ!

രംഗം മൂന്ന്

‘സാറുണ്ടോ?’ നല്ല പച്ചമലയാളത്തിലുള്ള പെണ്‍ശബ്ദം.
‘സാര്‍ നാട്ടില്‍ വിളിക്കാന്‍ ഏതു സര്‍വീസാണ് ഉപയോഗിക്കുന്നത്?’
‘അയ്യോ, സാറിവിടെ ഇല്ലല്ലോ. ഞാന്‍ വെറും വേലക്കാരന്‍!’
‘സാറെവിടെപ്പോയി?’
‘സാറും കൊച്ചമ്മയും കൂടി കറങ്ങാന്‍ പോയിരിക്കുന്നു. തിരിച്ചു വരുമ്പോഴേയ്ക്കും കഞ്ഞീം കറീം ഉണ്ടാക്കി വയ്ക്കണം...’

സംഭാഷണം അവിടെ വച്ച് കഴിയുമെന്ന് ഞാന്‍ വിചാരിച്ചു.

‘ഇന്നെന്താ കൂട്ടാന്‍ വയ്ക്കുന്നത്?’ അവള്‍ ചിരിക്കുന്നു.

ഞാന്‍ ചുറ്റും നോക്കി. അകലെ മൂലയില്‍ കുറേ ബീന്‍സ് ഇരിക്കുന്നു.

‘ബീന്‍സ് തോരന്‍,’ എന്‍റെ മറുപടി.
‘അയ്യേ, വലിയ വേലക്കാരനായിട്ട് ബീന്‍സ് തോരനാണോ സാറിന് വച്ചു കൊടുക്കുന്നത്?’
‘ശരി, ഒരുപാട് ജോലി ബാക്കി കിടക്കുന്നു. സാര്‍ വരുമ്പോള്‍ വിളിക്കൂ!’ ഇനിയും ഇതിങ്ങനെ നീളുന്നത് ഭംഗിയല്ലെന്നു കണ്ട് സംഭാഷണം അവസാനിപ്പിച്ചു.

* * *

ഡിഷ് നെറ്റ്‍വര്‍ക്കിലെ പ്രോഗ്രാമുകള്‍ കാണുന്നവര്‍ തീര്‍ച്ചയായും കാണേണ്ടുന്ന ലിങ്ക് ചാനലിനെപ്പറ്റി മുമ്പ് ഈ ലേഖനത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. അതുപോലെ അവശ്യം കാണേണ്ടുന്ന മറ്റൊരു ചാനലാണ് ഫ്രീ സ്പീച് ചാനല്‍ (9415). ഫ്രീ സ്പീച് ചാനലില്‍ കണ്ട ബോംബേ കോളിംഗ് എന്ന ഡോക്യുമെന്‍ററി, ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്‍ററുകളുടെ നാഡിമിടിപ്പ് അറിയാന്‍ സഹായകമാം വിധം അതിമനോഹരമാണ്. നല്ല ഡോക്യുമെന്‍ററിക്കുള്ള നിരവധി അവാര്‍ഡുകള്‍, ക്യാനഡ നാഷണല്‍ ഫിലിം ബോഡ് നിര്‍മ്മിച്ച ബോംബേ കോളിംഗ് ഇതിനോടകം നേടിയിരിക്കുന്നു.

ഇന്ത്യയില്‍ നിന്നു വരുന്ന ഇത്തരം കോളുകളോട് ഇന്ത്യക്കാര്‍ക്കെങ്കിലും കൂടുതല്‍ അനുഭാവപൂര്‍ണ്ണമായ സമീപനം ഉണ്ടാവാന്‍ ഈ ഡോക്യുമെന്‍ററി സഹായിക്കും. കണ്ടു നോക്കൂ.

Labels: ,

Monday, February 05, 2007

കുടുംബ പ്രവര്‍ത്തനം

ലോകത്തിന്‍റെ ഒരു മൂലയില്‍ വസിക്കുന്ന പ്രവാസിയായതിനാല്‍ പതിനഞ്ചോ അതിലധികമോ വരുന്ന മലയാളം ചാനലുകള്‍ കാണാനുള്ള ഭാഗ്യം എന്‍റെ നല്ലപാതിക്ക് ഇല്ല. മുജ്ജന്മ സുകൃതത്തിന്‍റെ സ്റ്റോക്ക് എന്നെക്കെട്ടിയ വകയില്‍ തീര്‍ന്നു പോയതിനാലും കഴിഞ്ഞ ജന്മത്തില്‍ ഞാന്‍ അധികം സുകൃതം ചെയ്തിട്ടില്ലാത്തതിനാലും എണ്ണിച്ചുട്ട അപ്പം പോലെ കിട്ടുന്ന ചാനലുകളായ കൈരളിയും സൂര്യയും മാത്രമാണ് നമ്മുടെ മലയാളം ദൂരദര്‍ശനമോഹങ്ങളെ ചെറുതായെങ്കിലും പൂവണിയിക്കുന്നത്.

ചൊറിഞ്ഞു കേറുന്ന പരിപാടികളുടെ ആധിക്യം കാരണം (ഉദാ: 1, 2), ന്യൂസിനും ക്രിക്കറ്റുകളിയുടെ തുണ്ടുകള്‍ കാണുന്നതിനും മാത്രമാണ് ഞാന്‍ ഇവയെ ആശ്രയിക്കാറ്. മറ്റെല്ലാ വീടുകളിലേയും പോലെ, ഒന്നും കണ്ടില്ലെങ്കിലും റ്റി. വി. ഓണ്‍ ആയിരിക്കണമെന്ന തത്വം കൃത്യമായി പാലിക്കുന്ന കൂട്ടരായതിനാല്‍ കൌതുകം ജനിപ്പിക്കുന്ന മറ്റുപരിപാടികളൊക്കെ കണ്ടു കഴിയുമ്പോള്‍ യാന്ത്രികമായി റ്റി. വി. ചാനല്‍ എണ്ണൂറോ എണ്ണൂറ്റിയൊന്നോ (സൂര്യയോ കൈരളിയോ) ആയി മാറും.

അങ്ങനെയുള്ള വൈകുന്നേരങ്ങളിലൊന്നിലാണ് ഞാന്‍ പളുങ്ക് എന്ന സിനിമയുടെ പ്രസക്ത ഭാഗങ്ങള്‍ കാണുന്നത്.

അവതാരിക: “തൊട്ടതെല്ലാം പൊന്നാക്കുന്ന, മലയാള സിനിമാ സം‌വിധായകരില്‍ അഗ്രഗണ്യനായ ബ്ലസ്സി...”
ഞാന്‍: “ഓ, പിന്നേയ്... (ഭാര്യയോട്) എടീ, അഗ്രഗണ്യന്‍ എന്ന വാക്കിന്‍റെ അര്‍ഥമെന്താണെന്ന് നിനക്കറിയാമോ?”
ദിവ്യ: “പ്രധാനപ്പെട്ടവന്‍? മുന്‍‍നിരയിലുള്ളവന്‍? അങ്ങേയറ്റത്തവന്‍?”
ഞാന്‍: “ഏറ്റവും നല്ലവന്‍, വഴികാട്ടുന്നവന്‍, നേതൃത്വം നല്‍കുന്നവന്‍, സര്‍വശ്രേഷ്ഠന്‍, പ്രഥമഗണനീയന്‍, പൂജ്യസ്ഥാനീയന്‍, മേന്മയും തികവും ഔന്നത്യവും വൈശിഷ്ട്യവും കുലീനതയും നിറഞ്ഞവന്‍...”
ദിവ്യ: “പാവങ്ങളല്ലേ... ജീവിച്ചു പോട്ടെ. ഇന്ന് വേറേയാരേയും കിട്ടിയില്ലേ കുതിരകേറാന്‍?”

ഇതൊന്നും വകവയ്ക്കാതെ, റ്റി. വി.-ക്കാരി കസര്‍ത്തു തുടരുകയാണ്. ഇടയ്ക്കിടയ്ക്ക് സിനിമയുടെ ചില ഭാഗങ്ങള്‍ കാണിക്കുന്നുമുണ്ട്. പകുതി ശ്രദ്ധ റ്റി. വി. യിലാക്കി, ഞാന്‍ ക്രിക്ഇന്‍ഫോയില്‍ സ്കോട്‍ലന്‍ഡ് അയര്‍ലന്‍ഡിനെ തോല്പിച്ച വാര്‍ത്ത വായിക്കാനിരുന്നു. പെട്ടന്നാണ് മമ്മൂട്ടിയും നായികയും തമ്മിലുള്ള ഈ സംഭാഷണം ശ്രദ്ധിക്കുന്നത്:

നായിക: “ഈ വീട്ടില്‍ ഇന്നേ വരെ കുടുംബ പ്രവര്‍ത്തനം നടന്നിട്ടുണ്ടോ?”*

ഞാന്‍ കാതുകൂർപ്പിച്ചു. എന്തായിരിക്കും നായിക ഉദ്ദേശിച്ച ഈ ‘കുടുംബ പ്രവര്‍ത്തനം’?

റ്റി. വി. യില്‍ നോക്കിയപ്പോള്‍ മമ്മൂട്ടി കട്ടിലില്‍ കിടക്കുന്നു, നായിക തറയില്‍ പായ് വിരിച്ച് അതിലും. മുകളില്‍ പറഞ്ഞ ചോദ്യം ചോദിക്കാന്‍ പറ്റിയ സെറ്റപ്പ്.

ഞാന്‍ (ദിവ്യയോട്): “ഇന്നേ വരെ ഈ വീട്ടില്‍ എന്ത് നടന്നിട്ടുണ്ടോന്ന്?”
ദിവ്യ: “ആ... എന്തോ കുടുംബ...”

ഞാന്‍ മീഡിയാ സെന്‍റര്‍ റീവൈന്‍ഡ് ചെയ്തു. (ഷെയിം‍ലെസ് പ്ലഗ് എന്നതിന്‍റെ മലയാളം എന്താണാവോ: നാണമില്ലാത്ത പരസ്യം എന്നാണോ?) വീണ്ടും കേട്ടു നോക്കി.

ഞാന്‍: “കൊള്ളാം, വീട്ടില്‍ കുടുംബ പ്രവര്‍ത്തനം നടന്നിട്ടുണ്ടോന്ന്! നായിക ഇങ്ങനെ നേരേ വാ എന്ന രീതിയില്‍ ഭര്‍ത്താവിനോട് ‘പ്രവര്‍ത്തനമില്ലായ്മ’യെപ്പറ്റി പരാതി പറയുന്നതു എനിക്കിഷ്ടപ്പെട്ടു. ബ്ലസ്സി സം‌വിധായകരിലെ അഗ്രഗണ്യപദവിക്ക് അർഹൻ തന്നെ!

“ആ റിമോട്ടിങ്ങു തന്നേ, ഞാന്‍ ഒന്നു കൂടെ കേള്‍ക്കട്ടെ.”

സീന്‍ റീവൈന്‍ഡാകുന്നു. ജൂറി പുറത്ത്: “അതേ, ആ ചെവി ഒന്ന് ഡോക്ടറെക്കാണിക്കുമോ? അവള്‍ ചോദിച്ചത്, ‘ഈ വീട്ടില്‍ കുടുംബപ്രാര്‍ഥന നടന്നിട്ടുണ്ടോ’ എന്നാണ്!”

[*ഇതെഴുതുന്നതിനു മുമ്പ് നായികയുടെ ചോദ്യവും അതിനു മമ്മൂട്ടി നല്‍കുന്ന ഉത്തരവും ഒരിക്കല്‍ കൂടി കാണാന്‍ ശ്രമിച്ചെങ്കിലും ഇതുവരെ നടന്നിട്ടില്ല.]

Labels: ,

Saturday, October 14, 2006

ലാലേട്ടാ, രമ്യ വിളിക്കുന്നു

മലയാളം റ്റി. വി. തുറന്നു വച്ചാല്‍ സിംഹഭാഗവും സിനിമാസംബന്ധിയായ പരിപാടികളാവുമല്ലോ കാണാന്‍ കിട്ടുക. അതില്‍ തെറ്റു പറയാനില്ല. പരസ്യമാണ് റ്റി. വി. യുടെ വരുമാനം. പരസ്യം കിട്ടുന്ന പരിപാടിയാണ് റ്റി. വി. ക്കാര്‍ക്ക് പഥ്യം. സിനിമാ സംബന്ധിയായ പരിപാടികള്‍ കാണിക്കാന്‍ ചെലവ് കുറവ്. വരവ് കൂടുതലും. ഇതൊക്കെ മനസ്സിലാക്കിയെടുക്കാന്‍ അപാര ബുദ്ധിയൊന്നും വേണ്ടെന്നര്‍ഥം.

റ്റി. വി. അവതാരകര്‍ക്ക് അതിനാല്‍ തന്നെ സിനിമാക്കാരെക്കുറിച്ചാണ് എപ്പോഴും പറയാനുണ്ടാവുക. പൃഥ്വിരാജിന് പല്ലുവേദന, ഭാവനയ്ക്ക് നീര്‍വീഴ്ച, മോഹന്‍ലാല്‍ ഡബ്‍ള്‍ റോള്‍ അഭിനയിക്കണോ, മമ്മൂട്ടിയുടെ ഇനി കോമഡി ചെയ്യണോ എന്നു തുടങ്ങുന്ന വാര്‍ത്തകള്‍ അപ്പപ്പോള്‍ നമുക്കെത്തിക്കേണ്ടേ?

ഇതൊക്കെ സഹിക്കാം. ചലച്ചിത്ര ഗാനപരിപാടികളുടെയും സിനിമാവിശേഷ പരിപാടികളുടെയും അവതാരകരാണ് നമ്മുടെ സഹനശക്തി നന്നായി പരീക്ഷിക്കുന്നത്. ഈ പരിപാടിയൊന്നും അധികം കണ്ടുകൊണ്ടിരിക്കാത്തതിനാല്‍ വലിയ പ്രശ്നമില്ലാതെ, രക്തസമ്മര്‍ദ്ദം വരാതെ, കാലം കഴിഞ്ഞു പോകുന്നു. എന്നാലും അശ്വമേധവും സിംഗ് ആന്‍ഡ് വിന്‍-ഉം കഴിഞ്ഞാല്‍ ആപാദചൂഡം ചൊറിഞ്ഞുവരുന്ന മറ്റൊരു സംഗതി ഇക്കൂട്ടര്‍ ഒപ്പിക്കാറുണ്ട്.

അതെന്താണെന്നോ? “ഞമ്മ സ്വന്തം ആള്” എന്ന നെഗളിപ്പ്.

ഒരു പരിചയുമില്ലാത്തവരെ, മറ്റാരെങ്കിലും വിളിക്കുന്ന ലൈസന്‍സുപയോഗിച്ച്, സ്വന്തമാക്കല്‍. അവതാരക പറയുന്നു: “ദാസേട്ടന്‍ മനോഹരമായി പാടിയിരിക്കുന്നു!” ദാസേട്ടന്‍? ശ്രീ. കെ. ജെ. യേശുദാസ് ഇവളുടെ “ഏട്ട”നാണോ? യേശുദാസിനെ വളരെ അടുത്തറിയുന്നവര്‍ ദാസേട്ടന്‍ എന്ന് വിളിക്കുന്നതിലത്ഭുതമില്ല. അതനുകരിച്ച് കണ്ണില്‍ക്കാണുന്ന കൂത്താടിയും കുറുമാലിയുമൊക്കെ അങ്ങനെ വിളിക്കാന്‍ തുടങ്ങിയാലോ?

ലാലേട്ടനും മമ്മുക്കയും ഇങ്ങനെ നമുക്ക് ‘സ്വന്തമായതാണ്’. നമ്മുടെ സ്വകാര്യതകളില്‍ സ്നേഹപ്രകടനത്തിനായി ഇങ്ങനെ ചെല്ലപ്പേരിട്ടു വിളിക്കാമെങ്കിലും അവതാരകനും അവതാരകയും കലാകാരന്മാരുടെ പേരുപറയുമ്പോള്‍ സേയ്ഫ് ഡിസ്റ്റന്‍സ് ഇടണമെന്നാണെന്‍റെ അഭിപ്രായം. ഒന്നുമില്ലെങ്കിലും ഇതു കേള്‍ക്കുന്ന മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും തോന്നില്ലേ, ഒരു ‘ഇത്’?

ഗായിക ചിത്ര, എസ്. ജാനകിയെ ജാനകിയമ്മ എന്നാണ് വിളിക്കുക. ഇപ്പോള്‍ എസ്. ജാനകിയെ ജാനകിയമ്മയെന്ന് വിളിക്കാത്തവര്‍ ചുരുക്കം. സുശീലാമ്മയ്ക്കും ഈ ഗതിതന്നെ. എന്നാല്‍ പി. ലീലയാവട്ടെ, ഇതുവരെ ലീലാമ്മയായിക്കണ്ടിട്ടില്ല.

ഇവര്‍ക്കാര്‍ക്കും ലാലു അലക്സ് ചേട്ടനും ഇന്നസന്‍റ് ചേട്ടനും ശോഭനച്ചേച്ചിയും വഴങ്ങാത്തതെന്ത്?

സംഗീത സം‌വിധായകന്‍, അന്തരിച്ച ശ്രീ രവീന്ദ്രനും കവി പി. ഭാസ്കരനും ഇവരുടെ പ്രിയപ്പെട്ട മാഷന്മാരാണ്. എന്നാല്‍ അധ്യാപകരായിരിന്നിട്ടുകൂടി ഓയെന്‍‍വിയും, ജഗദീഷും മാഷ് പദവിയ്ക്കര്‍ഹരായില്ല.

ഗായകരില്‍ ജയചന്ദ്രനോ എം. ജി. ശ്രീകുമാറോ ഏട്ടന്മാരായിട്ടില്ല. എം. ജി. ശ്രീകുമാര്‍ ശ്രീക്കുട്ടന്‍ പോലും ആയിക്കണ്ടിട്ടില്ല (അത്രയും ഭാഗ്യം).

ഇങ്ങനെ ‘സ്നേഹബഹുമാനങ്ങളോടെ’ വിളിക്കുന്നത് പേരുവിളിക്കുന്നതിനേക്കാള്‍ നന്നല്ലേ എന്നു തോന്നിയേക്കാം. അവതാരകര്‍ ഇങ്ങനെ സ്വന്തം ആളു ചമയുന്നത് അതിരുകടന്ന പണിതന്നെയാണ്. മറിച്ച്, പേരുമാത്രം പറയുന്നത് ബഹുമാനമില്ലായ്മയാവുന്നുമില്ല. തങ്ങളേക്കാള്‍ കേമന്മാരും കേമികളുമില്ലെന്ന് ധരിക്കുന്ന അവതാരകരുടെ ചേട്ടാ, ചേച്ചീ, മാഷേ വിളികളാണ് കേള്‍വിക്കാര്‍ക്കും പേര് വിളിക്കപ്പെടുന്നവര്‍ക്കും ഒരുപോലെ അരോചകമാവുക.

ആകാശവാണിയുടെ മാതൃക തന്നെ നല്ലത്. “അടുത്ത ഗാനം ആലപിക്കുന്നത് യേശുദാസും ചിത്രയും. ചിത്രം: തിരകള്‍ക്കപ്പുറം. ഗാനരചന: യൂസഫലി കേച്ചേരി, സംഗീതം: ജോണ്‍സണ്‍.” യേശുദാസും ചിത്രയും യൂസഫലിയും ജോണ്‍സണുമൊപ്പം, നമ്മള്‍ കേള്‍വിക്കാരും അതാസ്വദിക്കുന്നു.

കുറിപ്പ്: രമ്യ സൂര്യ റ്റി. വി. യില്‍ മ്യൂസിക് മൊമന്‍റ്സ് എന്ന പരിപാടിയുടെ അവതാരകയാണ്.

Labels: ,

Friday, April 28, 2006

മലയാളം, മനോരമ, മഞ്ഞ

അച്ഛന്‍റെ കുടുംബ വീട് ഭാഗം വച്ചപ്പോള്‍, മൂത്ത സന്തതിയായതു കാരണം, ബാക്കിയെല്ലാരും എടുത്തു കഴിഞ്ഞ് ആര്‍ക്കും വേണ്ടാതെ ബാക്കി വന്ന കിഴക്കേവിളയാണ് അച്ഛന് കിട്ടിയത്.

കുടുംബ വീടും അതിനു ചുറ്റുമുള്ള തൊടിയും കവുങ്ങിന്‍ തോപ്പും കുരുമുളകു തോട്ടവും വടക്കേവിളയും മറ്റും അച്ഛന്‍റെ അനിയത്തി (അപ്പച്ചി) ആദ്യമേ എടുത്തു. കൊച്ചച്ഛന്മാരില്‍ ഇളയയാള്‍ ഫലഭൂയിഷ്ഠമായ പടിഞ്ഞാറേ വിള തിരഞ്ഞെടുത്തു. കൊച്ചച്ഛന്‍ രണ്ടാമന്‍, ആള്‍ സഞ്ചാരമുള്ളതും ഭാവിയില്‍ ഒരു റോഡ് വന്നേക്കാവുന്നതും കശുമാവ്, മാവ്, തെങ്ങ്, പ്ലാവ് എന്നീ വൃക്ഷങ്ങള്‍ നിറഞ്ഞതുമായ മേലേ വിളയും സ്വന്തമാക്കി.

പിന്നെയുള്ള കിഴക്കേ വിളയില്‍, കുറെ മണ്ടപോയ തെങ്ങുകള്‍, വാഴ, മഞ്ഞള്‍, പയര്‍, കപ്പ, ആദിയായ സീസണല്‍‍സ് വിളഞ്ഞിരുന്നു. അവ ദൈനംദിനാവശ്യങ്ങള്‍ക്കുപകരിച്ചിരുന്നു എന്നല്ലാതെ, അവയില്‍ നിന്ന് ആദായം ഉണ്ടാവുക അസാധ്യമായിരുന്നു.

എല്ലാരും സ്വന്തമായി വീടുകള്‍ കെട്ടി താമസമായി അധികം കഴിയാതെ, അപ്രതീക്ഷിതമായി, കിഴക്കേവിളയ്ക്ക് മുന്നിലൂടെയുള്ള നടവഴിയ്ക്ക് ടാറിടാത്ത തടമായി പ്രമോഷന്‍ കൊടുക്കാന്‍ പഞ്ചായത്ത് തീരുമാനമെടുത്തു. മേലേ വിളയ്ക്ക് പ്രധാന ഗതാഗതമാര്‍ഗം എന്ന പദവി ക്രമേണ നഷ്ടമായി.

അതുകൊണ്ടാണ് പ്രഭാകരേട്ടന്‍ പഴയ വഴി ഉപേക്ഷിച്ച്, എന്നും രാവിലെ ടാറിടാത്ത തടത്തിലൂടെ സൈക്കിളില്‍ വന്ന് ഞങ്ങളുടെ വീട്ടിനു മുമ്പില്‍ രണ്ട് മനോരമ, ഒരു മാതൃഭൂമി, ഒരു ദേശാഭിമാനി എന്നീ പത്രങ്ങള്‍, നാലുവീട്ടുകാരും കൂടി പങ്കിട്ടെടുത്തോളൂ എന്നമട്ടില്‍ വലിച്ചെറിഞ്ഞിട്ട് പോയിരുന്നത്. കൂട്ടത്തില്‍ രണ്ട് എണ്ണം മനോരമ ആയതിനാലും, വീട്ടിലെപ്പത്രം മനോരമയാണെങ്കിലും അച്ഛനോ അനിയന്മാരോ മനോരമയില്‍ വായന തുടങ്ങാത്തതിനാലും, ഉണര്‍ന്നു വരുമ്പോള്‍ എനിക്ക് മിക്കവാറും കിട്ടുക മനോരമ ആയിരിക്കും. അങ്ങനെയാണ് ഞാന്‍ ക്രമേണ മനോരമ അഡിക്റ്റ് ആകുന്നത്.

കേരളത്തിനു പുറത്തായതു മുതല്‍ മുടങ്ങിപ്പോയ മനോരമ വായന, പിന്നെ വീണ്ടും തുടങ്ങിയത് അവര്‍ വെബ് സൈറ്റ് ആരംഭിച്ചപ്പോഴാണ്. കൂടുതല്‍ വേഗത്തില്‍, ചൂടാറാതെ, വാര്‍ത്തകള്‍ ദീപികയില്‍ കിട്ടിത്തുടങ്ങിയപ്പോള്‍ ഞാന്‍ വീണ്ടും മനോരമയെ ഉപേക്ഷിച്ചു. അതിനു ശേഷം ഞാന്‍ മനോരമ സൈറ്റില്‍ കാലു കുത്തുന്നത് (അതോ വിരലോ), എന്‍റെ ഒരു സുഹൃത്ത് മനോരമയുടെ ലൈഫ്സ്റ്റൈല്‍ വിഭാഗത്തിലേയ്ക്ക് മാറുമ്പോഴാണ്. എന്‍റെ ഒന്ന് രണ്ട് കുറിപ്പുകള്‍ ലൈഫ്സ്റ്റൈല്‍ വിഭാഗത്തില്‍ വന്നതോടെ അവിടെ പ്രത്യക്ഷപ്പെടുന്ന മറ്റ് ലേഖനങ്ങളും ഞാന്‍ വായിച്ചു തുടങ്ങി.

മലയാളം റ്റി. വി. പരിപാടികള്‍ ലഭ്യമായതോടെ, വാര്‍ത്തകള്‍ക്കായി മനോരമയിലും ദീപികയിലും പോകുന്ന പതിവ് നിന്നു. മനോരമയുടെ സൈറ്റില്‍ പോയിട്ട് ഒരു വര്‍ഷത്തിലധികമായി. അപ്പോഴാണ് വെറുതേയിരുന്ന എന്നെ വക്കാരി വിളിച്ച് മനോരമ കാണിക്കാന്‍ കൊണ്ടുപോകുന്നത്. സ്വാഭാവികമായും ഞാന്‍ പോയത് നേരേ ലൈഫ് സ്റ്റൈലിലേയ്ക്ക് (അതെ, ആദ്യ പേജിന്‍റെ വലതുവശത്തായിക്കണ്ട എല്ലാ പ്രലോഭനങ്ങളെയുമുപേക്ഷിച്ച്).

ആകെ വട്ടായി, ചെറുപ്പത്തിലേ വട്ട് പിടിച്ചു, വായിച്ചു വട്ടായി എന്നൊക്കെ ആലങ്കാരികമായി പറയാമെങ്കിലും അത് അനുഭവിച്ചറിയണമെങ്കില്‍, മറുനാട് എന്ന ഉപവിഭാഗത്തില്‍, ശ്രീയോ ശ്രീമതിയോ ആയ ബെര്‍ളി തോമസ് പടച്ചു വിടുന്ന ഒന്നോ രണ്ടോ ‘ഐറ്റം നമ്പര്‍’ വായിച്ചാല്‍ മതി. ഇതാ ചില ചില്ലറ സാമ്പിളുകള്‍.

മാന്യനായിരിക്കണം; ഓഫീസിനകത്തും പുറത്തും

“ഒന്നു ചിരിച്ചപ്പോള്‍ തന്നെ അവള്‍ അടുത്തു വന്നു. പിറ്റേന്ന് ഓഫ് ദിവസമാണ്. രാവിലെ പാര്‍ക്കില്‍ കാണാമെന്ന് പറഞ്ഞ് പിരിയുമ്പോള്‍ മസാല പുരണ്ട ഒരു അവധിയായിരുന്നു മനസ്സില്‍. പിറ്റേന്ന് പാര്‍ക്കില്‍ നിന്ന് തുടങ്ങിയ അവധി ഐസ്ക്രീം പര്‍ലറും തിയറ്ററും പിന്നിട്ട് വൈകിട്ട് ഹോട്ടല്‍ മുറിയിലവസാനിക്കുമ്പോള്‍ പിറ്റേന്നത്തെ ജോലിക്കുള്ള ഊര്‍ജവും അതിലേറെ ബാക്കി നില്‍ക്കുന്ന അഭിനിവേശങ്ങളും സ്വകാര്യതയുടെ ബാഗില്‍ ബാക്കിയായി.”

“ജീവനക്കാരുടെ വ്യക്തി ജീവിതം കൂടി സംശുദ്ധമായിരിക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്ന കമ്പനികളുടെ നിലപാടുകള്‍ ചോദ്യം ചെയ്യപ്പെടുകയാണ്.”

“ജോലി ചെയ്യുന്ന സ്ഥാപനത്തിന്‍റെ ചിന്താഗതികളും ധാര്‍മിക ബോധവും നെഞ്ചിലേറ്റാന്‍ ജീവനക്കാരെ പ്രേരിപ്പിക്കുന്നത് കടുത്ത അനീതിയാണെന്നും ഇവര്‍ പറയുന്നു.”

ഓഫീസിലും വീട്ടിലും വര്‍ക്കഹോളിക്

“വര്‍ക്കഹോളിക് ഭര്‍ത്താക്കന്മാര്‍ പൊതുവേ വിശ്വസ്തരാണെന്നും ഒരു സര്‍വേ ചൂണ്ടിക്കാണിക്കുന്നു.”

“കുടുംബ ബന്ധം നന്നായി കൊണ്ടു പോകാന്‍ തന്നെ സമയം കുറവായതിനാല്‍ മറ്റൊരു ബന്ധത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാവില്ലെന്ന് പ്രഫഷനലുകള്‍ സാക്ഷ്യപ്പെടുത്തുന്നു.”

ചെറുപ്പക്കാര്‍ക്ക് താല്പര്യം ഫീമെയിലിന്‍റെ ഈ മെയിലില്‍

“നാട്ടിലിറങ്ങി സുന്ദരിമാരുടെ പേരും മേല്‍വിലാസവും ചികഞ്ഞെടുത്ത് അവരുടെ ഗേറ്റിനു മുന്നില്‍ ഒരു സൈക്കിളുമായി കറങ്ങാന്‍ ധൈര്യമുള്ള എത്ര ചെറുപ്പക്കാര്‍ ഇന്ന് കേരളത്തിലുണ്ട്.”

“അയലത്തെ സുന്ദരിയെക്കുറിച്ചറിയാനാണെങ്കില്‍ പോലും ബ്യൂട്ടിഫുള്‍ ഗേള്‍ നെക്സ്റ്റ് ഡോര്‍ എന്ന് ഗൂഗിളില്‍ ടൈപ്പ് ചെയ്ത് വിവരങ്ങള്‍ക്കായി കാത്തിരിക്കുന്ന ഒരു സമൂഹത്തിന് മാന്യതയുടെ പരിവേഷം കൂടി ലഭിക്കുന്നുണ്ടെന്ന് മാത്രം.”

“നഗരങ്ങളില്‍ പെണ്ണായി പിറന്നവരെല്ലാം സുന്ദരിമാരുമാണ്.”

“ജീവിതമെന്നാല്‍ നല്ലൊരു കം‍പ്യൂട്ടറും കൊള്ളാവുന്നൊരു ബ്രോഡ്ബാന്‍ഡ് കണക്ഷനുമാണ്.”

കൌശലവേലയുമായി പെണ്‍കുട്ടികള്‍ (അവിവാഹിതര്‍ സൂക്ഷിക്കുക)

“പെണ്‍കുട്ടികള്‍ കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ പോലെയാണ്. എല്ലാ റൂട്ടിലും അവരുണ്ട്. കൈ നീട്ടുന്നവന് മുന്നില്‍ നിര്‍ത്തില്ല. വെറുതെ നില്‍ക്കുന്നവനെ നിര്‍ത്തി കയറ്റിക്കൊണ്ടു പോവുകയും ചെയ്യും.”

“ഓരോ പുരുഷനേയും കാണുമ്പോള്‍ പെണ്‍കുട്ടികള്‍ ആദ്യം ചിന്തിക്കുന്നത് അയാളെ തന്‍റെ ഭര്‍ത്താവാക്കാന്‍ കൊള്ളാമോ എന്നാണത്രേ.”

ഇവിടെ കോണ്‍ഡം നിക്ഷേപിക്കരുത്

“നൂറുകണക്കിന് സ്ത്രീപുരുഷന്മാര്‍ ജോലി ചെയ്യുന്ന പ്രസ്ഥാനത്തില്‍ എല്ലാവരും ഒരേ ധാര്‍മിക മര്യാദ കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല. ചിലര്‍ ഓഫീസ് പരിസരത്തു വച്ച് വിശ്രമവേളകളില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നുവെന്നത് സത്യമാണ്. പക്ഷേ അതിന്‍റെ പേരില്‍ അവരെ ശിക്ഷിക്കാനോ ജോലിയില്‍ നിന്ന് നീക്കം ചെയ്യാനോ കഴിയില്ല.”

ബാക്കി നിങ്ങള്‍ തന്നെ വായിച്ചോളൂ. ബെര്‍ളിക്കാണോ, എനിക്കാണോ, അതോ “മറുനാടന്‍” ജോലിക്കാര്‍ക്കാണോ വട്ട്?

Labels: ,

Sunday, January 29, 2006

രാഘോണ്ണാ, താങ്ക്യൂ!

ഇംഗ്ലീഷ് ഭാഷാ പ്രയോഗ പ്രാവീണ്യം നിത്യാഭ്യാസത്തിലൂടെ ഉണ്ടായിക്കോട്ടെ എന്നു കരുതിയാവണം, ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്ത് വീട്ടില്‍ ഹിന്ദു പത്രം വരുത്തുമായിരുന്നു. ഗള്‍ഫില്‍ കമ്പോണ്ടറായ (ഇപ്പോള്‍ പ്രമോഷനായി ഡോക്ടറായിക്കാണും) അയല്‍വാസി രാഘവന്‍ പിള്ളയുടെ ഐഡിയയായിരുന്ന് അത്. ഇനിയുള്ളകാലം കേരളത്തില്‍ ഒരു ജോലി എന്നത് സ്വപ്നം മാത്രമാമണെന്നും, ഇംഗ്ലീഷറിയാത്തവന്‍ പുറംലോകത്തു പോകേണ്ടി വന്നാല്‍ കഷ്ടപ്പെടുമെന്നും, രാഘവന്‍ പിള്ള ഗള്‍ഫില്‍ എത്തിപ്പെടുന്നതുവരെ "നാട്ടിലെ പ്രധാന ഗള്‍ഫുകാര"നായിരുന്ന ഷുക്കൂര്‍ മുതലാളിയെ വരെ ഇംഗ്ലീഷറിയേണ്ട കാര്യം വരുമ്പോള്‍ സഹായിക്കുന്നത് താനാണെന്നും മാന്യ അയല്‍വാസി അച്ഛനെ ധരിപ്പിച്ചു.

ഒരു മുന്‍ പട്ടാളക്കാരന്‍ കൂടിയാണ് രാഘവന്‍ പിള്ള. ഇദ്ദേഹം പറയുമായിരുന്ന പട്ടാളക്കഥകള്‍ സ്വാഭാവികമായും അതിശയോക്തി കലര്‍ന്നവയായിരുന്നു. അതിനാല്‍, ഇദ്ദേഹത്തിന്‍റെ ഗള്‍ഫ് വീരചരിതം ഒന്നാം വാല്യമൊഴികെ മറ്റൊന്നും ഞങ്ങളുടെ ഗ്രാമത്തില്‍ വിറ്റഴിഞ്ഞിരുന്നില്ല. എങ്കിലും, ഇംഗ്ലീഷ് പഠനത്തിന്‍റെ ആവശ്യം കാര്യകാരണസഹിതം വിവരിച്ചതിന് പത്തില്‍ പത്തു മാര്‍ക്കും നല്‍കാന്‍ അച്ഛന്‍ തീരുമാനിക്കുകയായിരുന്നു.

സ്പോര്‍ട്സ് റിപ്പോര്‍ട്ടിംഗ് ഒരു കലയാണെന്ന് മനസ്സിലാകുന്നത് ഹിന്ദുപ്പത്രത്തിലെ ചെസ്സ് റിപ്പോര്‍ട്ടുകള്‍ വായിച്ചപ്പോഴാണ്. ചെസ്സില്‍ കമ്പം കയറിയിക്കുന്ന കാലം. ഓഫീസില്‍ നിന്ന് പാതിരാത്രി കഴിഞ്ഞാണെത്തുന്നതെങ്കിലും അച്ഛന്‍ ചോദിക്കും:
ടാ, മോനേ, ഒന്ന് കരുക്കള്‍ നിരത്തീട്ട് ഒറങ്ങ്യാ പോരേ?

ഓ, സമ്മതം!

ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പും മറ്റും ദാ നമ്മുടെ കണ്‍മുന്നില്‍ കാണുന്ന പോലെ ഹിന്ദു റിപ്പോര്‍ട്ടുചെയ്യുമായിരുന്നു. ഏതോ ഒരു സായിപ്പായിരുന്നു ലേഖകന്‍. പേരോര്‍മയില്ല. [എന്‍റെ ഓര്‍മയ്ക്ക് പിടിതരാതെ നിന്ന ഈ ലേഖകന്‍, മാന്വേല്‍ ആരണ്‍ എന്ന നാടന്‍ സായിപ്പാണെന്ന് യാത്രാമൊഴിയും ഉമേഷും പറഞ്ഞുതന്നു. നന്ദി.] (ഹിന്ദു വായനകൊണ്ടുണ്ടായ ഏക പ്രയോജനവും ഇതായിരുന്നു. നിത്യാഭ്യാസി ആനയെ എടുത്തില്ല.)

അതിനു ശേഷമാണ് ഞാന്‍ ദേശാഭിമാനിയിലെ ക്രിക്കറ്റ് റിപ്പോര്‍ട്ടിംഗ് ശ്രദ്ധിക്കാന്‍ തുടങ്ങിയത്. അക്കാലത്ത് മലയാളത്തിലെ ഏറ്റവും നല്ല ക്രിക്കറ്റ് റിപ്പോര്‍ട്ടിംഗ് ദേശാഭിമാനിയുടേതായിരുന്നു. ശക്തിധരന്‍ എന്നോ ശക്തിദാസ് എന്നോ മറ്റോ ആയിരുന്നു ലേഖകന്‍റെ പേര് എന്നാണ് എന്‍റെ ഓര്‍മ. [ലേഖകന്‍റെ പേര് രവീന്ദ്രദാസ് ആണെന്ന് തിരുത്തിത്തന്ന മന്‍ജിത്തിന് നന്ദി.] കാവ്യസുന്ദരവും ഭാവനാസുരഭിലവുമായ ചേതോഹര ഭാഷയാല്‍ ക്രിക്കറ്റിലെ അതികായന്മാരെയും മഹായുദ്ധങ്ങളേയും സുന്ദരനിമിഷങ്ങളേയും തന്‍റെ വാരാന്ത്യ ലേഖനങ്ങളിലൂടെ ഇദ്ദേഹം സാധാരണ മലയാളിക്കും സ്വന്തമാക്കിക്കൊടുത്തു. ദേശാഭിമാനി സ്ഥിരമായി വായിച്ചിട്ട് നാളേറെയായതിനാല്‍ ഇപ്പോള്‍ ആ പത്രത്തിന്‍റെ ക്രിക്കറ്റ് റിപ്പോര്‍ട്ടിംഗ് എങ്ങനെയെന്ന് എനിക്കറിയില്ല.

ഈ ലേഖനം ഇത്രയും നിങ്ങള്‍ വായിച്ചെങ്കില്‍, സംശയിക്കേണ്ട, നിങ്ങള്‍ ഒരു കായികപ്രേമിയാണ്. അല്ലെങ്കില്‍ നിങ്ങളുടെ പേര് ദിവ്യ എന്നാണ്. ഏതായാലും പറഞ്ഞുവന്നകാര്യമിതാണ്: എന്‍റെ അഭിപ്രായത്തില്‍, ഇന്ന് ഏറ്റവും നന്നായി ക്രിക്കറ്റ് റിപ്പോര്‍ട്ടുകളും അവലോകനങ്ങളും ആംഗലഭാഷയിയില്‍ എഴുതുന്നത് ക്രിക്ഇന്‍ഫോയുടെ ഫീച്ചേഴ്സ് എഡിറ്ററായ ദിലീപ് പ്രേമചന്ദ്രനാണ്. ദിലീപ് പ്രേമചന്ദ്രന്‍റെ ലേഖനങ്ങള്‍ ഇവിടെയും ഇവിടെയും വായിക്കാം. ഈ ലേഖനങ്ങള്‍ ക്രിക്കറ്റ് ഇഷ്ടപ്പെടുന്നവര്‍ക്ക് നല്ല വായനയാണ്.

Labels: ,

Monday, January 23, 2006

ചൊറിഞ്ഞു കേറുമ്പോള്‍

പണ്ടൊക്കെ മേലാകെ ചൊറിയാന്‍ രണ്ടു കാരണങ്ങളായിരുന്നു: ചേന കടിക്കലും ചൊറിയണം (ഒരു തരം ചെടി) ആട്ടലും. ഇപ്പോള്‍, ചൊറിയാത്ത നല്ല അസ്സല്‍ 'ഫ്രോസണ്‍' ചേന കിട്ടും. ചൊറിയണവും തൊട്ടാവാടിയുമൊക്കെ കണ്ട കാലം തന്നെ മറന്നു.

മലയാളിയുടെ ഈ 'നൊസ്റ്റാള്‍ജിക് ഫീലിംഗ്' നിലനിര്‍ത്താന്‍ ഇനി ചേനയും ചേമ്പുമൊന്നുമന്വേഷിക്കേണ്ടല്ലോ എന്നോര്‍ക്കുമ്പോള്‍ വല്ലാത്ത സന്തോഷം. കാര്യമായൊന്ന് 'ചൊറിഞ്ഞു കേറണമെന്നു' തോന്നിയാല്‍, റ്റെലിവിഷന്‍ ഓണ്‍ ചെയ്ത് ഈ പരിപാടികളിലേതെങ്കിലുമൊന്ന് കണ്ടാല്‍ മതി:

അശ്വമേധം: നല്ല ആശയം. മലയാളത്തില്‍ ആദ്യമായി വ്യത്യസ്തമായ ഒരു മത്സര രീതി. പക്ഷേ, എന്തു ചെയ്യാം, അവതാരകന്‍ മഹാ ധിക്കാരി. താന്‍ കഴിഞ്ഞേ മറ്റൊരു മഹാജ്ഞാനിയുള്ളൂ എന്ന് മൂപ്പര് ധരിച്ചുവശായിരിക്കുന്നു. ഈ കൂപമണ്ഡൂകം ചെമ്പഴന്തി കോളജില്‍ പഠിക്കുന്ന കാലത്ത് (അന്നും അഹങ്കാരത്തിന് അല്പവും കുറവുണ്ടായിരുന്നില്ല) മാര്‍ ഇവാനിയോസില്‍ പഠിക്കുകയായിരുന്ന എന്‍റെ സതീര്‍ഥ്യന്‍ മനോജ് രാമസ്വാമിയും തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളജില്‍ പഠിക്കുകയായിരുന്ന രാജീവ് നായരും മറ്റും മറ്റും ക്വിസ് മത്സരങ്ങളില്‍ ഈ ദേഹത്തിനെ തോല്പിച്ചു തുന്നം പാടിച്ചിരുന്നു. അവരിലാരെങ്കിലും ഈ പരിപാടി അവതരിപ്പിച്ചിരുന്നെങ്കില്‍. ഒരു കാര്യം കൂടി: ഈ അവതാരകന് വേഷം സ്പോണ്‍സര്‍ ചെയ്യുന്നവരുടെ കടയില്‍ ദയവായി ആരും കേറരുത്: അവര്‍ക്കും ഈ ക്രൂരതയില്‍ പങ്കുണ്ട്.

സിംഗ് ആന്‍ഡ് വിന്‍: മനോഹരിയും കോകിലസ്വനിയുമായ അവതാരിക. പറഞ്ഞിട്ടെന്തു കാര്യം? കൂടെനില്‍ക്കുന്ന അമ്പാഴപ്പൊണ്ണന്‍ (എം. ടി. യ്ക്കു സ്തുതി!) ഈ പരിപാടിയെ അസഹ്യതയുടെ പുതിയ തലങ്ങളിലേയ്ക്ക് അനായാസം കൊണ്ടുപോകുന്നു. പാടാനറിയാത്തവരൊക്കെ ബുദ്ധിഹീനരാണെന്നു കണ്ടുപിടിച്ച നമ്മുടെ മാന്യന്‍റെ തലമണ്ട ഉടന്‍ പരിശോധനാവിധേയമാക്കണം. (കൂട്ടത്തില്‍പ്പറയട്ടെ, ബുദ്ധിവികസിച്ചിട്ടില്ലെങ്കിലും ചില പാട്ടുകള്‍ ഇദ്ദേഹം തരക്കേടില്ലാതെ പാടും.)

കൈരളിയും സൂര്യയും മാത്രം ലഭ്യമാകുന്നതും ദിവസേന ഒരുമണിക്കൂറില്‍ താഴെ മാത്രം മലയാളം പരിപാടികള്‍ കാണുന്നതും എന്‍റെ ഭാഗ്യം.

Labels: