ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Monday, October 29, 2007

ദ റ്റിപിംഗ് പോയ്ന്‍റ്

അത്യധികം ഉപയോഗപ്രദമായ, ഏകദേശം മുക്കാല്‍ മണിക്കൂര്‍ നേരം നീണ്ടു നിന്ന, സംഭാഷണത്തിനൊടുവില്‍ ഒരു ചടങ്ങുപോലെ ഞാന്‍ എന്‍റെ പുതിയ മെന്‍ററായ ഫ്രാങ്കിനോട് ചോദിച്ചു: ‘If you are to recommed that I read one book, and only one book because I don't read a lot of books, what will that be?’

‘ഞാനും വലിയ വായനക്കാരനൊന്നുമല്ല,’ ഫ്രാങ്ക് ചിരിച്ചു കൊണ്ടു പറഞ്ഞു. ‘എന്നാലും റ്റിപിംഗ് പോയ്ന്‍റ് വായിച്ചു നോക്കൂ’.


(ചിത്രത്തിനു കടപ്പാട്: ആമസോണ്‍.കോം)

മാല്‍കം ഗ്ലാഡ്‍വെല്‍ എഴുതിയ The Tipping Point: How Little Things Can Make a Big Difference എന്ന പുസ്തകത്തെപ്പറ്റി ഇതിനു മുമ്പും കേട്ടിട്ടുണ്ട്. ഏതായാലും എന്‍റെ ഉപദേഷ്ടാവിനെ ഇം‍പ്രസ് ചെയ്യാനുള്ള അവസരം പാഴാക്കേണ്ട എന്നു കരുതി അന്നു തന്നെ പുസ്തകം ലൈബ്രറിയില്‍ നിന്നും വരുത്തി.

The Tipping Point is the biography of an idea, and the idea is very simple. It is that the best way to understand the emergence of fashion trends, the ebb and flow of crime waves, or, for that matter, the transformation of unknown books into best sellers, or the rise of teenage smoking, or the phenomena of word of mouth, or any number of the other mysterious changes that mark everyday life is to think them as epidemics. Ideas and products and messages and behaviors spread just like viruses do.

മുകളില്‍ പറഞ്ഞ ആശയത്തിന്‍റെ വിശ്വസനീയമായ വിശദീകരണമാണ് ഈ പുസ്തകം. തന്‍റെ മനസ്സിലുള്ള കാര്യം വായനക്കാരനിലേയ്ക്ക് സംഗ്രഹിപ്പിക്കുന്നതില്‍ ലേഖകന്‍ അന്യാദൃശമായ കഴിവ് കാട്ടിയിട്ടുണ്ട്. ഒതുക്കിപ്പറയേണ്ട കാര്യങ്ങള്‍ കാടുകയറാതിരിക്കാന്‍ കാണിച്ചിരിക്കുന്ന ശ്രദ്ധയും എടുത്തു പറയേണ്ടുന്നതു തന്നെ.

എന്താണ് റ്റിപിംഗ് പോയ്ന്‍റ് എന്നാല്‍? ലേഖകന്‍റെ തന്നെ വാക്കുകളില്‍,

[...] epidemics can rise or fall in one dramatic moment [...]. The name given to that one dramatic moment in an epidemic when everything can change all at once is the Tipping Point.

ഏതു മഹാസംഭവത്തിനും (epidemic എന്നതിന് മഹാവ്യാധി എന്ന സുപരിചതമായ അര്‍ഥത്തിലുപരി, പെട്ടെന്നുണ്ടാവുന്ന വളര്‍ച്ചയുടേയോ വികസനത്തിന്‍റേയോ ഉല്പന്നമായ സംഭവം എന്നതാണ് ഇവിടെ അര്‍ഥമാക്കിയിരിക്കുന്നത്) മൂന്ന് പൊതുസ്വഭാവങ്ങളാണുള്ളതെന്ന് ലേഖകന്‍ പറയുന്നു:

പകര്‍ന്നു പിടിക്കാനുള്ള കഴിവ്: ഈ വിഷയം പറയുമ്പോള്‍ സ്വാഭാവികമായും ഏതെങ്കിലും അസുഖം ആയിരിക്കും നിങ്ങളുടെ മനസ്സില്‍ വരിക. എന്നാല്‍, തികച്ചും വ്യത്യസ്തമായ മറ്റൊരു കാഴ്ചപ്പാടില്‍ നോക്കിയാല്‍ മാത്രമേ ലേഖകന്‍ പറയുന്നത് പൂര്‍ണ്ണമായും ഗ്രഹിക്കാനാവൂ. കോട്ടുവായിടുന്നത് അതിന്‍റെ കാഴ്ചക്കാരിലേയ്ക്കോ കേള്‍വിക്കാരിലേയ്ക്കോ പകര്‍ന്നു പിടിക്കുന്നത് നോക്കൂ. ഒരു കാലത്ത് ജയന്‍ തരംഗവും ഷക്കീല തരംഗവും കേരളത്തില്‍ പകര്‍ന്നു പിടിച്ചില്ലേ?

ചെറിയ കാരണങ്ങള്‍ മൂലമുണ്ടാവുന്ന വലിയ ആഘാതങ്ങള്‍ (മാറ്റങ്ങള്‍): തികച്ചും നിര്‍ദ്ദോഷമെന്നു പറയാവുന്ന ചില ചെറിയ കാരണങ്ങള്‍ ചില വലിയ മാറ്റങ്ങള്‍ക്കുദാഹരണമാവുന്നത് ലേഖകന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അമ്പലപ്പുഴ പാല്‍പായസത്തിന്‍റെ കഥ പഠിച്ചിട്ടില്ലേ; ഒരു ചതുരംഗക്കളത്തില്‍ കൊള്ളിക്കാന്‍ ചെറിയൊരുപാധിയോടെ രാജാവിനോട് നെന്മണി ആവശ്യപ്പെട്ട കഥ?

നൈമിഷികമായുണ്ടാവുന്ന സ്ഥൂല വ്യതിയാനങ്ങള്‍: നൈമിഷികമാറ്റമാണ് റ്റിപിംഗ് പോയ്ന്‍റിന്‍റെ ജീവാത്മാവും പരമാത്മാവും. നാട്ടുമ്പുറങ്ങളില്‍ ഫോണ്‍ കണക്ഷനുകള്‍ കിട്ടിത്തുടങ്ങിയ കാലം ഓര്‍മ്മയുണ്ടോ? നിങ്ങളുടെ ബന്ധുക്കള്‍ക്കോ നിങ്ങള്‍ക്ക് ഫോണ്‍ വിളിച്ച് ‘അവിടെ ഇന്നെന്താ മീന്‍?’ എന്ന് ചോദിക്കേണ്ടുന്നവര്‍ക്കോ ഫോണ്‍ കിട്ടിയപ്പോഴാവും നിങ്ങള്‍ക്കും ആ ഉപകരണത്തോട് താല്പര്യം കൂടിയത്. നിങ്ങളുടെ ‘നെറ്റ്‍വര്‍കില്‍’ അധികം പേര്‍ ഫോണ്‍ ഉപയോക്താക്കളായില്ലായിരുന്നുവെങ്കില്‍, ഒരു പക്ഷേ, നിങ്ങളും ഫോണെടുക്കുന്നത് വൈകിച്ചേനെ. പറഞ്ഞുവന്നത്, ഈ ‘നെറ്റ്‍വര്‍കിംഗ്’ കാരണം ഫോണ്‍ ഉപയോക്താക്കളുടെ എണ്ണത്തില്‍ കുറഞ്ഞകാലയളവില്‍ വമ്പന്‍ കുതിച്ചു കയറ്റമുണ്ടായെന്ന വസ്തുതയാണ്.

ഈ ലേഖനത്തില്‍ മുമ്പു സൂചിപ്പിച്ചതു പോലെ, ഒരു സംഭവത്തിലോ പെരുമാറ്റത്തിലോ സ്വഭാവ രൂപീകരണത്തിലോ സ്ഥൂല വ്യതിയാനങ്ങളുണ്ടാക്കുന്ന വളരെ ചെറിയ കാലയളവിനെയാണ് യഥാക്രമം ആ സംഭവത്തിന്‍റെയോ പെരുമാറ്റത്തിന്‍റെയോ സ്വഭാവ രൂപീകരണത്തിന്‍റെയോ റ്റിപിംഗ് പോയ്ന്‍റ് എന്ന് വിളിക്കുന്നത്.

റ്റിപിംഗ് പോയ്ന്‍റിന്‍റെ സ്വഭാവങ്ങള്‍ സസൂക്ഷ്മം പരിശോധിക്കുകയാണ് പുസ്തകത്തില്‍. ഏതൊരു റ്റിപിംഗ് പോയ്ന്‍റിനും മൂന്ന് നിയമങ്ങളുണ്ടെന്ന് ലേഖകന്‍ പറയുന്നു. അവ ഇതാണ്:

The Law of the Few
മനുഷ്യ വര്‍ഗ്ഗത്തെ മുഴുവനായോ ഒരു പ്രദേശത്തെ ജനതയെ മാത്രമായോ സ്വാധീനിച്ചിട്ടുള്ള ഏതു സംഭവത്തിനും അതിന്‍റെ നേതൃരംഗത്ത് എണ്ണത്തില്‍ വളരെച്ചെറുതായ ഒരു പറ്റം ‘അമാനുഷ’രുണ്ടാവും. അവര്‍ തങ്ങളുടെ അറിവോ ഉത്സാഹമോ സ്വാധീനമോ ഉപയോഗിച്ച് ഒരു ജനാവലിയെത്തന്നെ തങ്ങള്‍ക്കൊപ്പം ചിന്തിക്കാനും പ്രവര്‍ത്തിക്കാനും തയ്യാറാക്കുന്നു. ചരിത്രത്തിന്‍റെ ഭാഗമായ ഒരു വര്‍ഗ്ഗത്തിനും ഉദാഹരണമന്വേഷിച്ച് അധികം പോകേണ്ടി വരില്ല. ഈ അമാനുഷരെ മൂന്നു വര്‍ഗ്ഗമായി തിരിക്കുകയും (connectors-നാനാതുറകളിലുള്ളവരെ അറിയുന്നവനും ആ സൌഹൃദങ്ങള്‍ വര്‍ഷങ്ങളോളം നിലനിറുത്തുന്നവനും, mavens-ഏതെങ്കിലും വിഷയത്തെപ്പറ്റിയോ വിഷയങ്ങളെപ്പറ്റിയോ സകലതും അറിയുന്നവനും ആ അറിവ് സമ്മര്‍ദ്ദരൂപേണയല്ലാതെ മറ്റുള്ളവരുമായി പങ്കു വയ്ക്കുന്നവനും, and salesman-നാമറിയാതെ നമ്മുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്നവനും നമുക്ക് ആശയങ്ങള്‍ ‘വില്‍ക്കുന്നവ’നും) ഓരോ വര്‍ഗ്ഗവും നിര്‍വഹിക്കുന്ന ഭാഗം (role) വിശദീകരിക്കുകയും ചെയ്യുന്നുണ്ട്, പുസ്തകത്തില്‍.

The Stickiness Factor
ഒരു പ്രവര്‍ത്തിയുടേയോ പ്രതികരണത്തിന്‍റേയോ ആശയത്തിന്‍റേയോ ആവശ്യകത, അത് എത്ര വ്യക്തമായിരുന്നാല്‍ പോലും, വീണ്ടും മനസ്സിലേയ്ക്ക് കൊണ്ടു വരാനുള്ള കഴിവിനെയാണ് അതിന്‍റെ Stickiness Factor കൊണ്ടുദ്ദേശിക്കുന്നത്. Stickiness Factor ഇല്ലാത്ത പ്രചരണങ്ങള്‍ക്ക് (campaigns) നൈമിഷികമായ വ്യതിയാനങ്ങള്‍ വരുത്താനുള്ള കഴിവ് കുറയുകയോ ഇല്ലാതാവുകയോ ചെയ്യുന്നു. പരസ്യങ്ങളെത്ര കണ്ടുമറന്നാലും ‘Moods, please’ ഓര്‍ത്തിരിക്കുന്നത് ഈ Stickiness Factor കൊണ്ടാണ് (no pun intended).

The Power of Context
നമ്മുടെ സാന്നിദ്ധ്യത്തില്‍ നടക്കുന്ന ഏതൊരു സംഭവത്തോടും നാം പ്രതികരിക്കുന്നത് ചുറ്റുപാടുകള്‍ക്കനുസൃതമാണ്. ഇത് തെളിയിക്കാന്‍ ലേഖകന്‍ ഒന്നിലധികം ഉദാഹരണങ്ങള്‍ പറയുന്നുണ്ട്. 1964-ല്‍ ന്യൂയോര്‍ക്കില്‍ മുപ്പത്തിയെട്ടു അയല്‍ക്കാരുടെ മുന്നില്‍ വച്ച് ഒരു വനിത കുത്തിക്കൊല ചെയ്യപ്പെട്ട സംഭവമാണ് അതിലൊന്ന്. ഒരു പക്ഷേ ആ സംഭവത്തിന് ഒരേ ഒരാള്‍ മാത്രമാണ് സാക്ഷിയായുണ്ടായിരുന്നതെങ്കില്‍ അയാള്‍ പൊലീസിനെ വിളിക്കുമായിരുന്നെന്നും അതു വഴി ആക്രമിക്കപ്പെട്ടവള്‍ രക്ഷപ്പെടുമായിരുന്നെന്നും ലേഖകന്‍ യുക്തിയുക്തം കാണിച്ചു തരുന്നു. ആള്‍ക്കാര്‍ ഒരു കൂട്ടത്തിലാവുമ്പോള്‍ തങ്ങളുടെ മുന്നില്‍ നടക്കുന്ന സംഭവങ്ങളോടുള്ള വ്യക്തിപരമായ ഉത്തരവാദിത്തം വളരെയധികം കുറയുന്നു എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കൂട്ടത്തിലുള്ള ഓരോരുത്തരും ‘ഇത് മറ്റേയാള്‍ക്ക് ചെയ്താലെന്താ?’ എന്ന ചിന്തയിലേയ്ക്ക് താനറിയാതെ വഴുതിവീഴുന്നു. 1989-ല്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ച എന്‍റെ ഹതഭാഗ്യരായ സുഹൃത്തുക്കളെ ഓര്‍മ്മ വരുന്നു. ഒരു വേള, നീന്തലറിയാവുന്ന ഒരാള്‍ മാത്രമായിരുന്നു അതു കണ്ടിരുന്നതെങ്കില്‍ അവര്‍ ഇന്നും ജീവിക്കുമായിരുന്നു.

മറ്റൊരു അതിശയകരമായ വിശേഷവും മാല്‍കം ഗ്ലാഡ്‍വെല്‍ പറയുന്നുണ്ട്. ഏതൊരു സംഗതിയും റ്റിപു ചെയ്യുന്നതിന് അനന്തമായ ജനക്കൂട്ടമാവശ്യമില്ലത്രേ. 150 എന്നൊരു മാന്ത്രിക നമ്പര്‍ അദ്ദേഹം പറയുന്നു. ഏതൊരു കൂട്ടത്തിലും നൂറ്റമ്പതോ അതില്‍ കുറവോ അംഗങ്ങളേയുള്ളൂവെങ്കില്‍ ആ കൂട്ടം കൂടുതല്‍ അടുപ്പവും പ്രവര്‍ത്തനക്ഷമതയും പരസ്പരാശ്രയത്വവും കാണിക്കുമെന്നാണ് ലേഖകന്‍റെ വാദം.

മനുഷ്യസഹജമായ ചില ചേഷ്ടകളുടെ രസകരമായ വിശകലനവും നടത്തുന്നുണ്ട് ഗ്രന്ഥകര്‍ത്താവ്. തെളിവുകളായി നിരത്തുന്ന പല പരീക്ഷണഫലങ്ങളും അനുബന്ധരേഖകളും രസകരങ്ങളാണ്. മുന്നൂറോളം പേയ്ജുകളുള്ള ഈ പുസ്തകം ആയാസരഹിതമായ വായനയായിരിക്കുമെന്നതില്‍ സംശയമില്ല.

Labels: , ,

Sunday, October 28, 2007

അച്ചുവിന് മൂന്നു വയസ്സ്



ഒന്നല്ല, രണ്ടല്ല, മൂന്നാണു നിന്‍ പ്രായ‍-
മെന്നൊത്തു കണ്ടിട്ടു മൊഞ്ചത്തികള്‍ കൂടി,
നിന്നങ്ങു ചുറ്റിത്തിരിഞ്ഞെന്നു വന്നാലെ-
നിന്നാണെ, യച്ഛന്നു കോപം ശമിക്കില്ല!


ആരും കാണാത്ത തക്കത്തിന് തരക്കാരായ പെണ്‍കുട്ടികളെ ‘ഹഗ്ഗും’ ‘കിസ്സും’ ചെയ്യുന്ന, പ്രായത്തിനു ചേരാത്ത ഒരു സ്വഭാവം നിനക്കു വന്നു ചേര്‍ന്നതായി അച്ഛന്‍ അറിയുന്നു. സൂക്ഷിച്ചാല്‍ എന്‍റെ കയ്യിലിരിക്കുന്നതു (പെണ്ണുങ്ങളുടെ കയ്യിലിരിക്കുന്നതും) വാങ്ങിക്കൂട്ടാതെ കഴിക്കാം!

ഈ വിഷയത്തിലുള്ള പഴയൊരു പോസ്റ്റ്: അച്ചുവിന് രണ്ടു വയസ്സ്.

പിന്നെഴുത്ത്: എന്നോടുള്ള ദേഷ്യം തേങ്ങയോട് കാട്ടണമെന്നില്ല.

Labels: , , ,

Tuesday, October 23, 2007

അഞ്ജലി

അഞ്ജലി എന്നു പേരുള്ള ഒരകന്ന ബന്ധു എനിക്കുണ്ട്.

അവളെ എനിക്കത്ര മതിപ്പുണ്ടായിരുന്നില്ല. മറ്റൊന്നും കൊണ്ടല്ല. അവള്‍ എന്നേക്കാള്‍ മിടുക്കിയായിരുന്നു. പഠിക്കാനും സംസാരിക്കാനും ആളുകളോട് ഇടപഴകാനും വരയ്ക്കാനും നൃത്തം ചെയ്യാനും അവള്‍ക്കുള്ള നൈപുണ്യം എനിക്ക് അന്നുമില്ല, ഇന്നുമില്ല. അസൂയ കാരണം ആരംഭിച്ച മതിപ്പില്ലായ്മ ഇല്ലാതാക്കാന്‍ ഞങ്ങള്‍ക്കിരുവര്‍ക്കും ഇന്നേ വരെ അവസരവുമുണ്ടായിട്ടില്ല.

അഞ്ജലി എന്ന ആ മിടുക്കിയെ ഞാന്‍ വീണ്ടുമോര്‍ക്കുന്നു. അതിനു കാരണമായതോ ഏതോ ഒരു അഞ്ജലി മൈക്രോസോഫ്റ്റിലേയ്ക്ക് എഴുതിയ കത്താണ്. ഇതാണ് അഞ്ജലിയുടെ പരാതി: മൈക്രോസോഫ്റ്റ് വേഡ്, ഹോട്മെയ്‍ല്‍ തുടങ്ങിയവ ഉപയോഗിക്കുന്ന സ്പെല്‍ ചെക്കറില്‍ അവളുടെ പേരിന്‍റെ സജഷന്‍ ആയി ഒരു വാക്ക് വരുന്നത് മാറ്റുക. ന്യായമായ ആവശ്യം. പരിഗണിക്കപ്പെടുമെന്നു തന്നെയാണ് എന്‍റെ വിശ്വാസം.



(കെവിന്‍റെ അഞ്ജലി ഓള്‍ഡ് ലിപിയോട് എനിക്ക് മതിപ്പാണ്.)

Labels: ,

Sunday, October 21, 2007

കളിഭ്രാന്ത്

ഞായറാഴ്ചയാണെങ്കില്‍ ഇങ്ങനെ വേണം.

8:30 AM. പുറത്ത് മഴയാണ്. നേരം വെളുത്തെഴുന്നേറ്റ് മഴയത്ത് ക്രിക്കറ്റ് കളിക്കാന്‍ പോവുക. ഒരു ഇന്‍സെന്‍റീവ് എന്ന നിലയ്ക്ക് കളി ജയിക്കുക. പത്തിരുപതു റണ്ണും രണ്ടു വിക്കറ്റും കൂടി കിട്ടിയാലോ? പരമാനന്ദം! Twenty20 കണ്ടു പിടിച്ചു എന്ന് ഇംഗ്ലീഷുകാര് വീമ്പിളക്കുന്നതു കേട്ടു. അമേരിക്കന്‍ റെക്രിയേഷണല്‍ ക്രിക്കറ്റ് ലീഗ് എന്നു കേട്ടിട്ടുണ്ടോ? Sixteen16 തുടങ്ങിയിട്ട് വര്‍ഷം ഏഴാവുന്നു!

സെയ്ന്‍റ് ലൂയിസ് റാംസ് നമ്മളെ തറപറ്റിക്കും, വെറുതേ കളി കാണാനിരിക്കല്ലേ എന്ന് മനോജ് വിലക്കിയതാണ്. പിന്നെന്തു ചെയ്യാനാ? ഡാര്‍ജീലിംഗ് ലിമിറ്റഡ്? അതും നട്ടുച്ച്യ്ക്ക്? സീഹോക്സിനു നറുക്ക്. ഹാസില്‍ബക്കിന്‍റെ കളികണ്ടപ്പോള്‍ കുംഭസാരം ഓര്‍മ്മവന്നു.

വെകുന്നേരം അഞ്ചേകാല്‍. സകല ഹൈപ്പുകളും കഴിഞ്ഞ് അവസാനം ഖ്ലീവ്‍ലന്‍ഡ്-ബോസ്റ്റണ്‍ നിര്‍ണ്ണായകമായ ഏഴാം കളി. ഥേഡ് ബേയ്സ് കോച്ചിന്‍റെ പണി നന്ദിയറ്റതാണ്. ഖ്ലീവ്‍ലന്‍ഡ് എട്ടു നിലയില്‍ പൊട്ടിയതിന്‍റെ ഉത്തരവാദിത്തം ഥേഡ് ബേയ്സ് കോച്ച് ജോയല്‍ സ്കിന്നറില്‍ കെട്ടി വയ്ക്കുന്നത് ക്രൂരതയും. 2-3 ന് പിന്നിലായിരുന്ന ഖ്ലീവ്‍ലന്‍ഡ് സ്കോര്‍ സമനിലയിലാക്കുകയും ഫ്രാങ്ക്ലിന്‍ ഗ്യുറ്റേറസ് സ്കോറിംഗ് പൊസിഷനിലാവുകയും ചെയ്തിരുന്നെങ്കില്‍ ‘Watching the game, having a beer!’ എന്നു പറയുന്നതിന് ഒരു സുഖം കിട്ടിയേനെ. ആ സുഖം കിട്ടിയില്ല.

എട്ടുമണി. വിശപ്പു വച്ചു തുടങ്ങി. ‘അത്താഴത്തിന് ഇങ്ങോട്ട് പോരേ!’ ബൈജുവിന്‍റെ ക്ഷണം. ആനന്ദലബ്ധിക്കിനിയെന്തു വേണം?

Labels:

ലോബികള്‍

വഴക്കും വക്കാണവും നിലവില്ലാത്ത സമയത്തു മാത്രം പറയാന്‍ പറ്റിയ കാര്യമാണ്. ദേവന്‍റെ കുസൃതി പരീക്ഷണം വായിച്ചപ്പോള്‍ ഇപ്പോളാകാമെന്നു കരുതി.

മലയാള ബ്ലോഗുകള്‍ ലോബികളുടെ പിടിയിലാണെന്നാണല്ലോ വയ്പ്. ഓരോ അഭിപ്രായ വ്യത്യാസമുണ്ടാവുമ്പോഴും ലോബിമന്ത്രം ഉയരും. ആര്, ഏതൊക്കെ ലോബിയിലാണെന്ന് കണക്കു വയ്ക്കുക തന്നെ ശ്രമകരം. ഇതു കൊണ്ട് വായനക്കാര്‍ക്കോ എഴുത്തുകാര്‍ക്കോ പ്രയോജനമൊട്ടില്ലതാനും.

മലയാളം ബ്ലോഗെഴുത്തുകാര്‍ക്കിടയില്‍ രണ്ട് ലോബിയേയുള്ളൂ: എഴുതുന്നത് വായിക്കപ്പെടാന്‍ പരസഹായം ആവശ്യമുള്ളവരും ഇല്ലാത്തവരും. എല്ലാ എഴുത്തുകാരും ആദ്യം പറഞ്ഞ ലോബിയില്‍ അംഗങ്ങളായാണ് തുടങ്ങുന്നത്. ചിലര്‍ രണ്ടാം ലോബിയിലേയ്ക്ക് പോകുന്നു, ചിലര്‍ ആദ്യലോബിയില്‍ തന്നെ തുടരുന്നു.

ദേവന്‍റെ പരീക്ഷണം മൂലം ഈ ലോബിമാറ്റത്തിനെടുക്കുന്ന സമയം കണക്കാക്കാം, അത്രമാത്രം.

അധികമാളുകളാല്‍ വായിക്കപ്പെടാന്‍ എളുപ്പവഴിയൊന്നുമില്ല. നന്നായി എഴുതുകയേ മാര്‍ഗ്ഗമുള്ളൂ. ഏതു ബ്ലോഗും ആരും ഒരിക്കല്‍ വന്നു വായിച്ചു പോകാവുന്നതേയുള്ളൂ. മറ്റു വ്യവസായങ്ങളിലെന്നപോലെ വീണ്ടും വരുന്ന ഉപയോക്താക്കളാണ് (റിപീറ്റ് കസ്റ്റമേഴ്സ്) ബ്ലോഗിന്‍റെയും ജീവനാഡി. വീണ്ടും വന്നു വായിക്കുന്ന രീതിയില്‍ ബ്ലോഗൊരുക്കാന്‍ ലോബിയില്‍ ചേര്‍ന്നിട്ടോ, “ഞാന്‍ വീണ്ടും എഴുതിയേ” എന്ന് പരക്കെ ഈ-മെയില്‍ അയച്ചിട്ടോ, ചാനലുകളില്‍ പരസ്യം നല്‍കിയിട്ടോ കാര്യമില്ല. വായനയോഗ്യമായ എഴുത്തുതന്നെ ശരണം. (വായിക്കപ്പെടാതിരിക്കലും ശ്രദ്ധിക്കപ്പെടാതിരിക്കലും രണ്ടാണ് എന്നു കൂടി ഓര്‍മ്മപ്പെടുത്തട്ടെ.)

വീണ്ടും വന്നു വായിക്കാതിരിക്കാന്‍ എഴുത്തുകാരന്‍ അധികം കഷ്ടപ്പെടേണ്ട കാര്യമില്ല. താഴെപ്പറയുന്നവയില്‍ നിങ്ങളുടെ അഭിരുചിയ്ക്കനുസരിച്ച് ഏതെങ്കിലും മാര്‍ഗ്ഗം തിരഞ്ഞെടുത്താല്‍ മതി.

൧. കാണുമ്പോള്‍ ‘അയ്യേ!’ എന്നു തോന്നിപ്പിക്കുന്ന ഒരു പേര് ബ്ലോഗിന് ഉപയോഗിക്കുക. (ഉദാ: ‘ഒന്നു പോടേ’, ‘എന്നതാ അവിടത്തെ വിശേഷം?’, ‘പറയാന്‍ മനസ്സില്ല’ തുടങ്ങിയവ. ഉദാഹരണങ്ങള്‍ പറയുന്നത് ആരും അവഹേളനമായി കരുതരുത്. ബ്ലോഗിന്‍റെ പേര് ചാരുതയാര്‍ന്നതല്ലെങ്കിലും വളരെ നന്നായി എഴുതുന്ന ഒട്ടനവധി ബ്ലോഗര്‍മാര്‍ ഉണ്ടെന്നത് മറക്കുന്നില്ല.)

൨. ആദ്യപോസ്റ്റുതന്നെ വായനക്കാരെ ആട്ടിയോടിക്കും വിധം തയ്യാറാക്കുക. ‘മലയാളം എഴുതാന്‍ പഠിച്ചു, എന്നാപ്പിന്നെ അറിയാവുന്ന തെറിയൊക്കെ ഒന്നൊന്നായി എഴുതാം. നീയാരാടാ ചോദിക്കാന്‍?’ എന്നു തുടങ്ങിയാല്‍ വളരെ നല്ലത്.

൩. ഓരോ വാചകത്തിലും കുറഞ്ഞത് മൂന്ന് വാക്കുകളെങ്കിലും തെറ്റായെഴുതുക. മലയാളത്തില്‍ റ്റൈപ്പ് ചെയ്യാന്‍ പഠിച്ചു വരുമ്പോള്‍ ‘കൃതി’യെ ‘ക്രതി’യാക്കുന്ന തെറ്റല്ല ഉദ്ദേശിക്കുന്നത്. ‘അവളുടെ പ്രഷ്ട ഫാഗത്ത് നോക്കിയതും എന്‍റെ ജിവന്‍ പേയി’ എന്ന തരം.

൪. മറ്റുള്ള ബ്ലോഗര്‍മാരുടെ കൃതികള്‍ അപ്പടി അടിച്ചു മാറ്റി എഴുത്താരംഭിക്കുക. ഏറ്റവും അവസാനത്തെ ഉദാഹരണം ഇവിടെ.

൫. വിവാദമുണ്ടാക്കുന്ന പോസ്റ്റുകള്‍ (മതവും രാഷ്ട്രീയവും അത്യുത്തമം) മതിയായ തെളിവും റെഫറന്‍സുകളുമില്ലാതെ എഴുതിവിടുക. (ഇങ്ങനെയുള്ള പോസ്റ്റുകള്‍ക്ക് വായനക്കാര്‍ കുറയും എന്നാണ് സാമാന്യബുദ്ധി പറയുന്നതെങ്കിലും അങ്ങനെയല്ല എന്നതിനും തെളിവുകള്‍ ബൂലോഗത്തു കാണാം.)

മനോഹരമായി എഴുതിയിട്ടും ശ്രദ്ധിക്കപ്പെടുന്നില്ല എന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ചെയ്യാവുന്ന ചില കാര്യങ്ങളെക്കുറിച്ച് ദുര്യോധനന്‍ ഇവിടെ പറഞ്ഞിട്ടുള്ളതിനാല്‍ ഇനിയും വിശദീകരിക്കുന്നില്ല. ഇല്ലാത്ത ലോബികള്‍ക്കു പിന്നാലെ നടക്കാതെ നല്ല പോസ്റ്റുകള്‍ എഴുതി പ്രസിദ്ധീകരിച്ചാല്‍ അത് ഞാനുള്‍പ്പെടുന്ന വായനക്കാര്‍ക്ക് നിങ്ങള്‍ ചെയ്യുന്ന വലിയൊരു സേവനമായിരിക്കും.

Labels: ,

Wednesday, October 17, 2007

കാര്യം നിസ്സാരം

നിങ്ങള്‍ ഏറ്റവും വെറുക്കുന്ന വ്യക്തി ആരാണ്, അല്ലെങ്കില്‍ സംഗതി എന്താണ് എന്ന ചോദ്യം ഒരിക്കലെങ്കിലും നേരിടേണ്ടി വന്നിട്ടില്ലാത്തവരുണ്ടോ?

ഏറ്റവും വെറുക്കുന്ന വ്യക്തി ആരാണെന്ന് പറയാന്‍ മനസ്സില്ല! തല്‍ക്കാലം നിങ്ങളല്ല എന്നു മാത്രം.

ഇഷ്ടമല്ലാത്ത ഒരു സംഗതി പറയാം. പറഞ്ഞു കഴിയുമ്പോള്‍ ‘അയ്യേ, ഇതായിരുന്നോ’ എന്ന് ചോദിക്കരുത്. സംഗതി വളരെ നിസ്സാരമാണ്. നിങ്ങള്‍ ചോദിച്ചതു കൊണ്ട് പറയുന്നു എന്നു മാത്രം. സാധാരണ ഗതിയില്‍ ഇതൊരു പ്രശ്നമായി ഞാന്‍ അവതരിപ്പിക്കാറില്ല. എന്നാലും കാണുമ്പോള്‍ ചൊറിഞ്ഞു വരും. മലയാളം ചാനലുകളെല്ലാം ക്യാന്‍സല്‍ ചെയ്തതിനാല്‍ മറ്റു ചൊറിഞ്ഞു കേറുന്ന കാഴ്ചകളുടെ അഭാവത്തില്‍ ഇതിന് അല്പം പ്രാധാന്യമേറിയതുമാവാം.

ഏറ്റവും വെറുക്കുന്നത് എന്ന് പേരിടാന്‍ മാത്രമൊന്നുമില്ല. എന്നാല്‍ ഒട്ടും ഇഷ്ടമില്ലാത്ത സംഗതിയുമാണ്. പലപ്പോഴും നമുക്കിഷ്ടമില്ലാത്തതായ വസ്തുതകള്‍ കാണുകയോ കേള്‍ക്കുകയോ ചെയ്താല്‍ നാം അതിനെതിരെ പ്രതികരിക്കുമല്ലോ. എന്നാല്‍ ഈ സംഗതിയാവട്ടെ കണ്ടില്ലെന്ന് നടിക്കുകയാണ് പതിവ്. അതില്‍ നിന്നും ഇത് തീര്‍ത്തും അപ്രധാനമായതാണെന്ന് ധരിച്ചേക്കരുത്. അന്യരുടെ, അതും നമുക്ക് നല്ല പരിചയമില്ലാത്തവരുടെ സ്വഭാവവുമായി ബന്ധമുള്ള സംഗതിയായതിനാല്‍ ‘കറക്റ്റീവ് മെഷര്‍’ എടുക്കാന്‍ അമിത താല്പര്യം കാണിക്കാറില്ല എന്നു മാത്രം. ഇത് ‘ഇങ്ങിനി സംഭവിക്കാത്തവണ്ണം’ തിരുത്തുവാന്‍ വഴിയില്ലാതില്ല. എന്നാല്‍ അത്രയും ദൂരവ്യാപകമായ പ്രത്യാഘാതമുള്ള ഒരു നടപടി കൈക്കൊള്ളാന്‍ വിഷമമുണ്ട്. കാരണം മറ്റൊന്നുമല്ല, നമുക്ക് വളരെ വേണ്ടപ്പെട്ടവര്‍ ഇതു ചെയ്യുകയാണെങ്കില്‍ അത് അറിയാതിരിക്കാന്‍ ഇടവരരുതല്ലോ. ആള്‍ക്കാരെ നേര്‍വഴിക്കാക്കാന്‍ കിട്ടുന്ന ചാന്‍സ് നഷ്ടപ്പെടുത്തിക്കൂട!

ഇനിയും നിങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നില്ല. എന്നെ അലട്ടുന്ന ആ പ്രശ്നമെന്താണെന്നോ? ഈ-മെയിലുകള്‍ക്ക് റീഡ് റെസീറ്റ് ആവശ്യപ്പെടുന്ന നീച കൃത്യമാണത്.

വഴക്കുണ്ടാക്കാനോ തെറിവിളിക്കാനോ മുതിരുന്നതിനു മുമ്പ് പറയട്ടെ: ഞാന്‍ പറഞ്ഞില്ലേ, തീരെ നിസ്സാരമെന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാവുന്ന കാര്യമാണെന്ന്. റീഡ് റെസീറ്റ് ആവശ്യപ്പെടുന്നത്, ഒരുതരം വിശ്വാസമില്ലായ്മയും അതിലുപരി ചാരവൃത്തിയുമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിങ്ങള്‍ അയച്ച ഈ-മെയില്‍ വായിച്ച ശേഷം, അത് വായിച്ചിട്ടില്ല എന്ന് ഞാന്‍ എന്തായാലും നിങ്ങളോട് പറയാന്‍ പോകുന്നില്ല. മറുപടി കണ്ടില്ലെങ്കില്‍ അതിനര്‍ഥം ഞാന്‍ വായിച്ചിട്ടില്ല എന്നു മാത്രമല്ല. വായിച്ച ശേഷം മറുപടി അയയ്ക്കേണ്ട എന്നു കരുതിയവയും പിന്നീട് മറുപടി അയയ്ക്കാം എന്നു കരുതിയവയും തമ്മില്‍ വേര്‍തിരിച്ച് അവതരിപ്പിക്കാന്‍ റീഡ് റെസീറ്റിനാവില്ല എന്നതാണ് എന്‍റെ ഏറ്റവും വലിയ പരാതി. അതിനാല്‍ സുഹൃത്തേ, ഇനി എനിക്ക് ഈ-മെയില്‍ അയയ്ക്കുമ്പോള്‍ റീഡ് റെസീറ്റ് ചോദിക്കരുതേ!

Labels:

Tuesday, October 16, 2007

നെങ്ങലെട്ടാച്ചിരിതി?

ഈ അടുത്ത കാലത്ത് എന്‍റെ സുഹൃത്തുക്കളിലൊരാള്‍ എനിക്ക് ഒരുവാചകം മാത്രമുള്ള ഒരു ഈ-മെയിലയച്ചു:

“Have you met the evil eciffo yet?"

മൈക്രോസോഫ്റ്റിനെപ്പറ്റിയോ ബില്‍ ഗേയ്റ്റ്സിനെപ്പറ്റിയോ സംസാരിക്കുമ്പോള്‍ ‘ഈവിള്‍’ എന്നു ചേര്‍ക്കുന്നത് ഇന്ന് അംഗീകരിക്കപ്പെട്ട പ്രയോഗങ്ങളിലൊന്നാണല്ലോ. എസിഫോ എന്നത് ഇനി പുതിയ പ്രയോഗമോ വിളിപ്പേരോ ആണെന്നറിയാന്‍ സേര്‍ച് ചെയ്തപ്പോള്‍ അധികം പ്രയാസപ്പെടാതെ ചെന്നെത്തിയത് ഈ വെബ് സൈറ്റിലാണ്. അതിലെ ആദ്യ വാചകം തന്നെ എന്‍റെ സംശയം ദൂരീകരിച്ചു.

"ECIFFO, as its name indicates (office spelled backward), ..."

രം‍പുന്തനവരുതിയില്‍ എവിടെയോ ഉള്ള ന്തച്ചളകായില്‍ പോയ കഥ പറഞ്ഞു തന്ന അച്ഛന്‍റെയച്ഛനെ ഓര്‍ത്തു പോയി ഞാന്‍. (അപ്പൂപ്പന്‍ തന്നെയാണ് ചൊറിച്ചു മല്ലലില്‍ എനിക്ക് ആദ്യപാഠമോതിത്തന്നതും: നിരന്തര ശിക്ഷണത്തിലൂടെ “മൂക്കില്ലാതെ പട്ടിയിരിക്കുന്നു” എന്ന കോഡുവാചകം മനസ്സിലാക്കാന്‍ സഹായിച്ചുകൊണ്ട്.)

Labels: ,

നാടകമേ ഉലകം

അളിയാ, അളിയന്‍റെ ക്ലോസ് ഫ്രണ്ട് ഷൈജു അഭിനയിച്ച നാടകമുണ്ട് ഇന്ന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍, നമുക്ക് പോണം, കേട്ടോ?
ഷൈജുവും ഞാനും എട്ടാം ക്ലാസില്‍ ഫ്രണ്ട്സ് ആയിരുന്നു, പക്ഷേ അതു കഴിഞ്ഞ് ഇപ്പോള്‍ വര്‍ഷം കുറേ ആയില്ലേ?

ഇത് വെറും നാടകമല്ലളിയാ! കേരളത്തിലാകമാനം അറുനൂറ് സ്റ്റേജ് കളിച്ച നാടകമാണ്: ജനനായകന്‍ നായനാര്‍. ഷൈജു നായനാരായാണ് അഭിനയിക്കുന്നത്.
കാര്യമൊക്കെ ശരി, വൈകുന്നേരം നല്ല മഴയാവും. ഞാനില്ല.

അതല്ലന്നേ, ഷൈജുവിന് അളിയനെ നേരിട്ട് കാണണമെന്ന്...
ഏയ്, അവന്‍ അങ്ങനെയൊന്നും പറയാന്‍ വഴിയില്ല. നമ്മള്‍ കണ്ടിട്ട് പതിനഞ്ചു കൊല്ലത്തോളമാവുന്നു.

അളിയനേയും കൊണ്ട് ചെല്ലണം എന്നു പറഞ്ഞ് ദാ, മുന്‍ നിരയില്‍ രണ്ട് കോം‍പ്ലിമെന്‍ററി റ്റിക്കറ്റ് തന്നയച്ചിട്ടുണ്ട്.
ഓ, ഞാനില്ലെടാ. പെരുമഴയത്ത് മൂന്നു നാലു മണിക്കൂര്‍ നാടകം കാണാനുള്ള സ്പിരിട്ടൊക്കെ പോയി മകനേ.

വരുന്നില്ലേല്‍ വേണ്ട. അളിയന്‍റെ ബാച്ചിലെ എല്ലാരേം ക്ഷണിച്ചിട്ടുണ്ടെന്നാ കേട്ടത്.
ങേ, എല്ലാരേം ക്ഷണിച്ചിട്ടുണ്ടോ? അവരെല്ലാരും വരുമോ?

എല്ലാരും വരുമോന്നൊന്നും എനിക്കറിയില്ല. പക്ഷേ, അളിയന്‍റെ അടുത്ത കൂട്ടുകാരൊക്കെ വരും എന്നാ കേട്ടത്.
സത്യമാണോടാ പറയുന്നത്? അവര് നമ്മുടെ കക്ഷികളെയൊക്കെ വിളിച്ചിട്ടുണ്ടോ?

ഉണ്ടെന്നേ! അളിയനാണെങ്കില്‍ അവരെയൊക്കെ കണ്ടിട്ട് കുറേക്കാലമായില്ലേ?
അതെ, അതെ. ഈ നാടകത്തില്‍ എനിക്ക് വലിയ താല്പര്യമുണ്ടായിട്ടല്ല. പിന്നെ, മുന്‍ നിരയില്‍ കോം‍പ്ലിമെന്‍ററി റ്റിക്കറ്റൊക്കെയുള്ളപ്പോ...

അതാ, ഞാനും പറഞ്ഞത്...

[സ്കൂള്‍ ഓഡിറ്റോറിയത്തില്‍ അനൌണ്‍സ്മെന്‍റ്: കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി മടവൂര്‍ ഘടകത്തിന്‍റെ ധനശേഖരണാര്‍ഥം...]

അളിയാ, ഒരു മൂവായിരം രൂപയിങ്ങടുത്തേ...
എടാ, നമ്മുടെ കക്ഷികളെയൊന്നും കാണുന്നില്ലല്ലോ?

അവരൊക്കെ വരുമളിയാ, ഒന്ന് ക്ഷമിക്ക്!
എന്നാലും ഇവിടെ എന്‍റെ ബാച്ചിലെ ഒരു കുഞ്ഞു പോലുമില്ലല്ലോടാ. വെറുതേ നിന്ന് മഴകൊള്ളാതെ തിരിച്ച് പോയാലോ?

അളിയന്‍ സമയം കളയാതെ കാശെടുക്ക്... കോം‍പ്ലിമെന്‍ററി റ്റിക്കറ്റിന്‍റെ പൈസാ ചോദിച്ച് അവര് ദാ, പിറകേ നടക്കുന്നു.
നമ്മുടെ കക്ഷികള്‍?

അളിയന്‍ ഇങ്ങനെ ആയിപ്പോയല്ലോ!
ഇതിലും ഭേദം നിന്‍റെ കയ്യീന്ന് എല്‍. ഐ. സി. എടുക്കുന്നതായിരുന്നു.

Labels:

Tuesday, October 09, 2007

മരണവീട്ടില്‍

എന്തൊരുത്സാഹമായിരുന്നന്നവര്‍-
ക്കെന്‍റെയച്ഛനെപ്പട്ടില്‍ പൊതിയുവാന്‍,
ആളൊഴിഞ്ഞിടും നേരം വരെയും നി-
ന്നാരവത്തൊടും കണ്ണീരൊഴുക്കുവാന്‍.

ഏങ്ങിയേങ്ങിക്കരഞ്ഞു കൊണ്ടങ്ങനെ-
യേറെയുള്ളപദാനങ്ങളോതുവാന്‍,
എണ്ണിയേറെയും നേടിയ കൈകളാ-
ലന്ത്യമായിറ്റു വെള്ളം കൊടുക്കുവാന്‍.
ശക്തിയറ്റു കിടക്കുമെന്നച്ഛനെ
ശക്തിയോടെയെടുത്തു നടക്കുവാന്‍,
പിന്നെച്ചിട്ടയില്‍ തീര്‍ത്ത ചിതയിലേ-
യ്ക്കന്നനുത്തൊരാ ദേഹത്തെ വയ്ക്കുവാന്‍.

അന്തിമേഘത്തെച്ചുംബിക്കാനെന്നോണം
ബന്ധനാന്തകരായൊരാ ജ്വാലകള്‍,
അന്തരീക്ഷത്തെയാകെച്ചുവപ്പാക്കി
ചന്തമോടെയുലഞ്ഞാടിടുന്നേരം
എന്തൊരാനന്ദമായിരുന്നന്നവര്‍-
ക്കന്തമില്ലാതലറിച്ചിരിക്കുവാന്‍!
ഉമ്മറത്തു മുറുക്കിയൊലിപ്പിക്കാ-
നുണ്ടൊരേമ്പക്കമുണ്ടെന്നു കാണിക്കാന്‍.

എന്തൊരുത്സാഹമായിരുന്നന്നവര്‍-
ക്കെന്‍റെയച്ഛനെപ്പട്ടില്‍ പൊതിയുവാന്‍
ആളൊഴിഞ്ഞിടും നേരം വരെയും നി-
ന്നാരവത്തൊടും കണ്ണീരൊഴുക്കുവാന്‍.

Labels:

Monday, October 01, 2007

സൂക്ഷിക്കണം

അമ്മ: എടാ, അവളവിടെ ഇല്ലാത്തതല്ലേ? നീ തുണി തേയ്ക്കാനൊന്നും നില്‍ക്കണ്ട, കേട്ടോ!
മകന്‍: അവളിവിടെ ഇല്ലാത്തതും തുണി തേയ്ക്കുന്നതും തമ്മിലെന്തു ബന്ധം? അല്ലെങ്കിലും ഞാനാ എന്‍റെ തുണി തേയ്ക്കണത്...
അമ്മ: കൈതറത്തെ ദേവകീടെ മരുമോള് ന്നാളാ തുണി തേച്ചോണ്ടിരുന്നപ്പം കറണ്ടടിച്ച് ചത്തത്. വീട്ടിലാരുമില്ലാത്തപ്പം സൂക്ഷിക്കണം.

* * *

ഭാര്യ: അതേ, ഞാനില്ലാത്തപ്പഴേ ഷര്‍ട്ട് അയണ്‍ ചെയ്യാതെ ഇട്ടാല്‍ മതി, കേട്ടോ?
ഭര്‍ത്താവ്‍: പിന്നേ, ഞാനൊന്നു മിനുങ്ങി നടക്കുമ്പോള്‍ ഭ്രമിക്കുന്നോര് ഭ്രമിക്കട്ടെ!
ഭാര്യ: കഷ്ടം! അയണ്‍ ബോക്സ് ഓഫ് ചെയ്യാതെ പോയി വെറുതേ എന്തിനാ കറണ്ടു ബില്ലു കൂട്ടുന്നത് എന്നോര്‍ത്ത് പറഞ്ഞതാ.

Labels: