ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Tuesday, July 29, 2008

അനിയന്മാരില്‍ നിന്നു് പഠിക്കേണ്ടതു്

നിങ്ങളുടെ ചെറുഗ്രാമത്തിലെ പഠന സംബന്ധമായ എല്ലാ റെക്കോഡുകളും തകര്‍ത്താണു് നിങ്ങളുടെ വിദ്യാഭ്യാസം മുന്നേറിക്കൊണ്ടിരിക്കുന്നതെന്നു് ബാര്‍ബര്‍ കുട്ടപ്പേണ്ണന്‍ നിങ്ങളെ കാണുമ്പോഴൊക്കെ പറയാറുണ്ടെന്നു വിചാരിക്കുക. പത്താം തരത്തില്‍, തൊട്ടടുത്ത എതിരാളി 1960-കളില്‍ സൃഷ്ടിച്ച 357 മാര്‍ക്ക് എന്ന നിങ്ങളുടെ പഞ്ചായത്തു് റെക്കോഡ് എത്ര ആയാസ രഹിതമായാണു് നിങ്ങള്‍ തകര്‍ത്തതു് എന്നു് അഭിമാനപൂര്‍വം നിങ്ങളെ ഓര്‍മിപ്പിച്ചതു് ആ റെക്കോഡിനുടമായിരുന്ന ശ്രീമാന്‍ പീതാംബരന്‍ മാമന്‍ തന്നെയാണെനും വിചാരിക്കുക. ഇത്രയും സങ്കല്പിക്കാനായാല്‍, നിങ്ങളുടെ ട്രാക്ക് റെക്കോഡ് കണ്ടു് അന്തം‍വിട്ട ആ നാട്ടിലെ കുഞ്ഞുപൈതങ്ങളുടെ മാതാപിതാക്കള്‍, തങ്ങളുടെ കുട്ടികള്‍ക്കു കൂടി ആ പഠന രീതി സ്വായത്തമാക്കാന്‍ എത്രയെത്രെ സന്ധ്യകളില്‍ നിങ്ങളുടെ വീട്ടില്‍ കയറിയിറങ്ങുന്ന കാര്യവും നിസ്സാരമായി സങ്കല്പിക്കാവുന്നതേയുള്ളൂ!

വന്നവരോടെല്ലാം നിങ്ങള്‍ ഉപദേശിക്കുകയാണു്: “കുഞ്ഞുങ്ങളേ, എന്‍റെ ഈ വിജയത്തിനു പിന്നില്‍ മന്ത്രമോ തന്ത്രമോ ഒന്നുമില്ല. നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കണം. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാവുകയുള്ളൂ. പഠനത്തിന് ആരോഗ്യമുള്ള മനസ്സു് അത്യാവശ്യമാണ്. അതിനാല്‍, എല്ലിങ്കൂടുപോലിരിക്കുന്ന ഞാന്‍ ആരോഗ്യം നേടുവാന്‍ ഒരു സിമ്പിള്‍ റ്റെക്നിക് ഉപയോഗിക്കുന്നു. ഒരു മണിക്കൂര്‍ പഠനം കഴിഞ്ഞാല്‍ അര മണിക്കൂര്‍ കളി. ദാറ്റ്സ് ഓള്‍!”

നിങ്ങളുടെ ഉപദേശം അറിവില്ലാപ്പൈതങ്ങള്‍ക്കു് വേദവാക്യമായിരുന്നെങ്കിലും പൈതങ്ങളുടെ അമ്മമാര്‍ക്കു് സ്വീകാര്യമായിരുന്നില്ലെന്നതിനാല്‍ അവര്‍ തങ്ങളുടെ കുട്ടികളെ “ഓരോ ഒരു മണിക്കൂര്‍ പഠനത്തിനും അര മണിക്കൂര്‍ കളി” എന്ന ശീലം ശീലിപ്പിച്ചില്ല എന്ന കാര്യം പ്രത്യേകം പറയേണ്ടല്ലോ.

“ഒരു മണിക്കൂര്‍ പഠനം അര മണിക്കൂര്‍ കളി” എന്ന നിങ്ങളുടെ മന്ത്രം നടപ്പാക്കാന്‍ കൂട്ടാക്കാതിരുന്ന മറ്റൊരു മൂരാച്ചി നിങ്ങളുടെ അനിയനാവാനാണു് സാധ്യത. നിങ്ങള്‍ അനിയനെ പലവുരു ഉപദേശിച്ചു് നന്നാക്കാന്‍ ശ്രമിക്കും. എന്നാല്‍, ഒരു സ്ഥലത്തു അടങ്ങിയൊതുങ്ങിയിരുന്നു് പഠിച്ചാല്‍ മനസ്സു് മുരടിച്ചുപോകുമെന്നും, പഠനത്തില്‍ താല്പര്യം കുറയുമെന്നും മറ്റുമുള്ള നിങ്ങളുടെ ആധികാരികമായ വാദങ്ങള്‍ക്കു് അനിയന്‍ പുല്ലുവില പോലും കല്പിക്കുന്നില്ല. എന്നു മാത്രമല്ല, പ്രീ-ഡിഗ്രിക്ക് ആദ്യവര്‍ഷം ‘കിട്ടാതിരുന്ന’ ഇംഗ്ലീഷ് എഴുതി ജയിക്കാന്‍ അനിയന്‍റെ പഠന രീതി പ്രയോഗിച്ചു നോക്കാന്‍ അനിയന്‍ നിങ്ങളെ ഉപദേശിക്കുകയും ചെയ്യുന്നു.

അത്രമാത്രമേ സംഭവിച്ചിട്ടുള്ളൂവെങ്കില്‍ നിങ്ങള്‍ സഹിക്കും. നിങ്ങള്‍ പ്രതീക്ഷിക്കാതിരുന്നപോലെയും അനിയന്‍ പ്രതീക്ഷിച്ചതു പോലെയും നിങ്ങളുടെ പത്താം ക്ലാസിലെ മാര്‍ക്കിന്‍റെ റെക്കോഡ്, അനിയന്‍ വെറുതേ ഭേദിക്കുക മാത്രമായിരുന്നില്ല, തകര്‍ത്തു് തരിപ്പണമാക്കുകയായിരുന്നു. അന്നു നിങ്ങള്‍ മനസ്സില്‍ കുറിച്ചിട്ടു: അനിയന്മാര്‍ പ്രായത്തില്‍ കുറവുള്ളവരാണെങ്കിലും, അവരില്‍ ചിലര്‍ക്കു് നിങ്ങളേക്കാള്‍ വിവരമുണ്ടവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. സത്യമല്ലേ?

ഇനി നിങ്ങള്‍ക്കു് മറ്റൊരനിയനും കൂടി ഉണ്ടെന്നു സങ്കല്പിക്കുക. ആറാം തരമോ ഏഴാം തരമോ കഴിഞ്ഞു നില്‍ക്കുന്ന ഒരു മദ്ധ്യവേനലവധിക്കാണു് ക്രിക്കറ്റ് ഒരു കായിക വിനോദം എന്ന രീതിയില്‍ നിങ്ങള്‍ അനിയന്മാര്‍ക്കു മുമ്പില്‍ അവതരിപ്പിക്കുന്നതു്. ഒരു കളിക്കാരന്‍ എന്ന നിലയില്‍ നിങ്ങള്‍ പടിപടിയായി വളര്‍ന്നു് സ്കൂള്‍ ടീമിന്‍റെ ഓപ്പണറും ഒരു പാര്‍ട്-ടൈം സ്പിന്നറുമായി മാറിയതു് വളരെപ്പെട്ടന്നായിരുന്നു. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്കൂള്‍ ടീമിന്‍റെ ഭാഗമായി വീട്ടുകാരറിയാതെ ഉപജില്ലാ ക്രിക്കറ്റ് മത്സരത്തില്‍ പങ്കെടുക്കാന്‍ പോയി, മത്സരം തോറ്റെങ്കിലും രണ്ടു് ഫോറുകളുടെ സഹായത്തോടെ പന്ത്രണ്ടു് റണ്‍സ് അടിച്ചവിവരം അനിയന്മാരോടു് പറയാനാവാതെ നിങ്ങള്‍ വീര്‍പ്പുമുട്ടിയിട്ടുണ്ടു് എന്നു സങ്കല്പിക്കാന്‍ പ്രയാസമുണ്ടോ? (അനിയന്മാരോടു പറഞ്ഞാല്‍ ഇക്കാര്യം വീട്ടില്‍ പറയുമെന്നു് ഭീഷണിപ്പെടുത്തി അവന്മാര്‍ എന്തൊക്കെ നേടിയെടുക്കില്ല!). പക്ഷേ, നിങ്ങളുടെ ഈ അമാനുഷികത അധികനാള്‍ നീണ്ടുനില്‍ക്കുന്നില്ല. നിങ്ങളുടെ ഇന്‍‍സ്വിംഗിംഗ് യോര്‍ക്കറുകള്‍ ലോംഗോഫ് ബൌണ്ടറിയിലേയ്ക്കും, റിബ്കേയ്ജ് ലാക്കാക്കി നിങ്ങളെറിയുന്ന ബൌണ്‍സറുകള്‍ മിഡ്‍വിക്കറ്റിനു മുകളിലൂടെ ദേവകിയമ്മയുടെ പുരയിടത്തിലേയ്ക്കും പറക്കാന്‍ തുടങ്ങിയതോടെ ഒരു കാര്യം നിങ്ങള്‍ മനസ്സിലാക്കുന്നു: ഇളയവനാണെന്നു പറഞ്ഞിട്ടു കാര്യമില്ല, “ഹി ഓണ്‍സ് യുവര്‍ ബൌളിംഗ്.”

അതായതു്, അനിയന്‍ എതിര്‍ ടീമിലായിരിക്കുന്നിടത്തോളം കാലം ഇനിയും നിങ്ങള്‍ ഈ കളി തുടരുന്നതിലര്‍ത്ഥമില്ല. അങ്ങനെ ഒരേ ടീമിന്‍റെ ഭാഗമായി നിങ്ങള്‍ കുറച്ചു നാള്‍ കൂടി ക്രിക്കറ്റ് കളിക്കുന്നു. പബ്ലിക്കായി നിങ്ങളുടെ റ്റെക്നികുകളിലെ കുറവുകളും കുറ്റങ്ങളും ചൂണ്ടിക്കാണിച്ചു തുടങ്ങുമ്പോള്‍ നിങ്ങള്‍ പെട്ടി മടക്കാന്‍ തീരുമാനിക്കുന്നു. ഒരിക്കല്‍ മറന്നു പോയ കാര്യം നിങ്ങള്‍ വീണ്ടും ഓര്‍ത്തെടുക്കുന്നു: അനിയന്മാര്‍ പ്രായത്തില്‍ കുറവുള്ളവരാണെങ്കിലും, അവരില്‍ ചിലര്‍ക്ക് നിങ്ങളേക്കാള്‍ നന്നായി ക്രിക്കറ്റ് കളിക്കാന്‍ അറിയാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. സത്യമല്ലേ?

Labels:

Sunday, July 27, 2008

പൊട്ടി പുറത്തു്

(സ്ഥിരം വായനക്കാര്‍ക്കു് ഒരു പക്ഷേ നിഷ്പ്രയോജനമായേക്കാവുന്ന പോസ്റ്റാണിതു്.)

ഓരോ വര്‍ഷവും അതാതു വര്‍ഷത്തെ പോസ്റ്റുകളിലൂടെ കണ്ണോടിച്ചു് അറ്റകുറ്റപ്പണികളെല്ലാം ഒറ്റപ്പോസ്റ്റില്‍ ഒതുക്കാനുള്ള ശ്രമമാണിതു്. ഇനി മുതല്‍ എല്ലാ കര്‍ക്കടക മാസവും ഇത്തരം വൃത്തിയാക്കലുകള്‍ പ്രതീക്ഷിക്കാം. ഈ സം‍രംഭത്തിന്‍റെ ആദ്യപടിയായി ഇതുവരെ പ്രസിദ്ധീകരിച്ച എല്ലാ പോസ്റ്റുകളിലേയും ലിങ്കുകളാണു് ഇവിടെ പരിശോധനാവിധേയമാക്കിയതു്. പ്രശ്നമുള്ള ലിങ്കുകള്‍ മാത്രമേ താഴെപ്പറയുന്നുള്ളൂ.
  1. എനിക്കു് ഇന്നും പ്രിയപ്പെട്ട എന്‍റെ പോസ്റ്റുകളിലൊന്നു്, മഴയുടെ സൌന്ദര്യം ആണു്. മലയാളം എഴുതാന്‍ പഠിച്ച കാലത്തു് ബുദ്ധിമുട്ടി സൗന്ദര്യം എന്നെഴുതിപ്പിടിപ്പിച്ചതോര്‍മ്മയുണ്ടു്. ഇന്ദുലേഖയിലെ ആഹാ...മഴ എന്ന ലിങ്ക് ഇപ്പോഴില്ല. ഇന്ദുലേഖ സൈറ്റില്‍ എവിടെയെങ്കിലും ഉണ്ടോ എന്നറിയാനും നിവൃത്തിയില്ല, മഴരാഗം എന്ന ഈ പേയ്ജ് പ്രതീക്ഷ തരുന്നുണ്ടെങ്കിലും.

  2. അടയാളമൂര്‍ത്തി പറഞ്ഞുതന്നത് എന്ന ലേഖനം IIT-പ്പയ്യന്മാര്‍ ഉണ്ടാക്കിയ ‘പരിത്രാണ’ എന്ന പാര്‍ട്ടിയെ പരിചയപ്പെടുത്തി. അവര്‍ ഇപ്പോള്‍ ‘ലോക് പരിത്രാണ്‍’ എന്നാണു് അറിയപ്പെടുന്നതു്. പോസ്റ്റില്‍ ലിങ്കു ചെയ്തിരിക്കുന്ന ഇകണോമിക് റ്റൈംസിലെ വാര്‍ത്ത ഇപ്പോള്‍ കാണാനില്ല. റ്റൈംസ് ഓഫ് ഇന്ത്യയുടെ വാര്‍ത്ത ഇവിടെ.

  3. അതിവേഗം ബഹുദൂരം എന്ന പോസ്റ്റിലെ India Rising എന്ന ലേഖനത്തിന്‍റെ പുതിയ ലിങ്ക് ഇതാണു്.

  4. ലൂസ് ചേയ്ഞ്ച് എന്ന ലേഖനത്തിലെ വിഡിയോ ലിങ്ക് പ്രവര്‍ത്തിക്കുന്നില്ല. ഇതാണു് പുതിയ ലിങ്ക്.

  5. വിരാജിനൊപ്പം, തളരാതെ എന്ന ലേഖനത്തില്‍ പറഞ്ഞിരുന്ന വിരാജിനെ ഓര്‍ക്കുന്നുവോ? ആ ലേഖനത്തിലെ ഈ ലിങ്കില്‍ ഇപ്പോള്‍ കൂടുതല്‍ വിവരങ്ങളൊന്നുമില്ല. വിരാജ് എന്ന കൊച്ചുമിടുക്കന്‍ സുഖമായിരിക്കുന്നു എന്നറിയിക്കാന്‍ സന്തോഷമുണ്ടു്.

  6. മിറവേള്‍ഡ് റ്റിവി എന്ന പോസ്റ്റില്‍ വിവരിക്കുന്ന ആപ്ലികേയ്ഷന്‍ ഇപ്പോള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റില്ല. ഈ ലിങ്കു പ്രകാരം അവര്‍ ചില കോപിറൈറ്റ് പ്രശ്നങ്ങള്‍ പരിഹരിക്കുകയാണു്.

  7. പഴയലിപി എന്‍റെ പുതിയ ലിപി എന്ന പ്രതിഷേധപ്പോസ്റ്റില്‍ നിന്നും ലിങ്കു ചെയ്തിരുന്ന കെ. സന്തോഷ് കുമാറിന്‍റെ വകയായി saturdaydigest.com എന്ന സൈറ്റില്‍ വന്ന ലേഖനം ഇപ്പോള്‍ കാണാനില്ല. ആ ലേഖനത്തിന്‍റെ കോപ്പി കൈപ്പള്ളി ഇവിടെ സൂക്ഷിച്ചിട്ടുണ്ടു്.

  8. ഫൊക്കാന പിളര്‍ന്നു് ഫോമ ഉണ്ടായതോടെ ചിലരുടെ അധികാരക്കൊതി മാത്രമല്ല അവസാനിച്ചതു്; ഫൊക്കാന വീണ്ടും എന്ന ലേഖനത്തില്‍ നിന്നും ഫൊക്കാനയുടെ കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്തുന്ന ലിങ്കു നല്‍കിയിരുന്നതും പ്രവര്‍ത്തിക്കാതായി. പുതിയ ഭാരവാഹികളെക്കണ്ടു് സായൂജ്യമടയാന്‍ ഇനിമേല്‍ ഈ ലിങ്കാണു് ഉപയോഗിക്കേണ്ടതു്. ഫൊക്കാനയുടെ ഫ്ലോറിഡ കണ്‍‍വെന്‍ഷനെപ്പറ്റിയറിയാന്‍ ഇപ്പോള്‍ ചരിത്രപേയ്ജ് നിലവിലില്ല. പങ്കെടുത്ത ആരോടെങ്കിലും ചോദിക്കുകയേ നിവൃത്തിയുള്ളൂ.

ബോണസ് ലിങ്കുകള്‍
  1. ഗൂഢവാക്കുകളായി മലയാളം വാക്കുകള്‍ ഉപയോഗിച്ചു തുടങ്ങിയിട്ടു നാളേറെയായി. ഗൂഢവാക്കുകള്‍ക്കിടയില്‍ ഇടം (space) അനുവദനീയമാണെന്നു് എത്രപേര്‍ക്കറിയാം? അതായതു്, MS-NET 1.0 റിലീസായ 1984 മുതല്‍ ‘ഗൂഢവാചകങ്ങള്‍’ അനുവദനീയമാണു്.

  2. ആരായിത്തീരണം എന്നത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ്. ഈ പേരിലൊരു പുസ്തകം പോലുമുണ്ടു്. ജീവിതം കുറേക്കൂടി അയത്നലളിതമായിരുന്നെങ്കില്‍...

Labels: ,

Saturday, July 26, 2008

പുനരുപയോഗം

പറഞ്ഞു വന്നാല്‍ ഞാന്‍ പുനരുപയോഗത്തിന്‍റെ ആളാണു്. ഉപഭോഗവസ്തുക്കള്‍ അവയുടെ ആയുസ്സിന്‍റെ പരമാവധി ഉപയോഗപ്പെടുത്തണമെന്നും ഉപയോഗം കഴിഞ്ഞാല്‍ ഭൌമോപരിതലത്തില്‍ അനാഥമായി വലിച്ചെറിയാതെ, പുനരുപയോഗം സാധ്യമാക്കുന്ന രീതിയില്‍ വേണം ഉപേക്ഷിക്കാനെന്നും വാദിക്കുന്നവരുടെ മുന്‍‍പന്തിയില്‍ ഞാനുമുണ്ടു്.

സഹിക്കവയ്യാണ്ടാണു് കഴിഞ്ഞയാഴ്ച കടയില്‍ പോയി ഒരു പുതിയ ചായയരിപ്പ വാങ്ങിയത്. എത്രനാളെന്നു കരുതിയാ തുളവീണ ചായയരിപ്പയിലൂടെ ചായക്കപ്പിലെത്തുന്ന തേയിലക്കൊത്ത് വലിച്ചു കുടിക്കുന്നത്? ഇന്നും തേയിലക്കൊത്തുതന്നെ പ്രാതല്‍. അതിനാല്‍, പ്രിയതമേ, ഇനിയെങ്കിലും പഴയതു് ചവറ്റുകൊട്ടയിലിട്ടിട്ടു് പുതിയ ചായയരിപ്പ ഉപയോഗിച്ചുതുടങ്ങിയാല്‍ ഉപകാരമായിരുന്നു. നന്ദി, നമസ്കാരം!

Labels: ,

Wednesday, July 02, 2008

ഭൂമി ഇങ്ങനെയല്ല



(ചിത്രത്തിനു് odt.org-നോടു് കടപ്പാടു്)

ങേ, ഇതെന്തൊരു ഭൂമി? ഭൂമി ഇങ്ങനെയല്ല. ഭൂമി ഇപ്രകാരം കീഴ്മേല്‍ മറിഞ്ഞിരുന്നാല്‍ ഇവിടെ ജീവിക്കുന്നവര്‍ക്കു് ആകെ ചിത്തഭ്രമം വരും. ഇതു് ഒരു വന്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമാണെന്നതു് നിസ്തര്‍ക്കമല്ലേ? വരൂ, നമുക്കു സമരം ചെയ്യാം. എന്നുമാത്രമോ, വരും തലമുറ ഈ തെറ്റുകള്‍ കണ്ടുപഠിക്കാതിരിക്കാന്‍ നമുക്കു് അവരുടെ കണ്ണുകള്‍ കുത്തിപ്പൊട്ടിക്കാം.

Labels: ,